മിശിഹായുടെ ധീര മിഷനറി സിസ്റ്റർ ഹതുനെ ദോഗൻ

ജിൻസ് നല്ലേപറമ്പിൽ

ഇസ്ലാമിക തീവ്രവാദികളില്‍നിന്ന് മധ്യപൂര്‍വദേശത്തെ ക്രൈസ്തവര്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ എത്രമാത്രം പൈശാചികമാണെന്ന് അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ സന്യാസിനിയായ സിസ്റ്റര്‍ ഹതുനെ ദോഗന്‍ (Sister Hatune Dogan) തന്‍റെ അനുഭവങ്ങളില്‍നിന്ന് വിശദീകരിക്കുന്നുണ്ട്. സിറിയയിലെ പൗരാണിക ക്രൈസ്തവസമൂഹം ഉന്മൂലനം ചെയ്യപ്പെടുന്നതിനു ദൃക്സാക്ഷിയായ വ്യക്തിയാണ് സിസ്റ്റര്‍ ഹതുനെ ദോഗന്‍. ലൈംഗിക അടിമകളായി വില്‍ക്കപ്പെടുകയും പീഡനങ്ങളെ അതിജീവിക്കുകയും ചെയ്ത ക്രിസ്ത്യന്‍, യസീദി പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ സിസ്റ്റര്‍ പങ്കുവയ്ക്കുന്നത് ഞെട്ടലോടെയേ കേട്ടുനില്‍ക്കാന്‍ സാധിക്കൂ. സിറിയയിലെ ആലപ്പോയില്‍ ഒരു യുവതിയും അവളുടെ ഒന്‍പത് വയസ്സുള്ള മകളും ഭര്‍ത്താവടക്കമുള്ള കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചാണ് ബലാത്സംഗത്തിന് ഇരയായത്. ദമാസ്കസില്‍ വച്ചാണ് ആ യുവതിയെ സിസ്റ്റര്‍ പരിചയപ്പെടുന്നത്. കൂട്ടബലാത്സംഗത്തിനു ശേഷം അവളുടെ കുടുംബാംഗങ്ങളായ ആറു പേരെ അവളുടെ മുന്നില്‍ വച്ചുതന്നെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നു. മറ്റൊരു ചെറുപ്പക്കാരന്‍ സിസ്റ്ററോട് പങ്കുവച്ച പീഡനം ഇങ്ങനെ. അയാളെയും സഹോദരനെയും തീവ്രവാദികള്‍ പിടികൂടി ശരീരത്തില്‍ വലിയ മുറിവുകള്‍ ഉണ്ടാക്കി അതില്‍ ഉപ്പു നിറച്ചു. സഹോദരന്‍ മരിച്ചു, ഈ ചെറുപ്പക്കാരന്‍ മാത്രം രക്ഷപെട്ടു. ലൈംഗിക അടിമകളായി പിടിക്കപ്പെട്ട് ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കു ശേഷം വിട്ടയയ്ക്കപ്പെട്ട പല യുവതികളുടെയും ഇടത് സ്തനം ഛേദിക്കപ്പെട്ടിരുന്നുവെന്ന് സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ആയി ഒട്ടേറെ കൊലകള്‍ നടത്തുകയും പിന്നീട് മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്ത ഒരാളുടെ വെളിപ്പെടുത്തല്‍ സിസ്റ്റര്‍ ഹതുനെ വിശദീകരിക്കുന്നത് അവിശ്വസനീയമായി പലര്‍ക്കും തോന്നും. കഴുത്തറുത്തു കൊല്ലുന്ന ക്രിസ്ത്യാനികളുടെ രക്തം ചെറിയ കുപ്പികളില്‍ ശേഖരിച്ച് സൗദി അറേബ്യയിലെ മതഭ്രാന്തന്മാരായ കോടീശ്വരന്മാര്‍ക്ക് വില്‍ക്കുമായിരുന്നു എന്നും, കുപ്പി ഒന്നിന് ഒരു ലക്ഷം ഡോളര്‍ വരെ വിലയ്ക്കാണ് ക്രിസ്ത്യന്‍ രക്തം വിറ്റിരുന്നത് എന്നും അയാള്‍ പറഞ്ഞു. ആ രക്തത്തില്‍ തങ്ങളുടെ കൈകള്‍ കഴുകിയാല്‍ പ്രസ്തുത ക്രിസ്ത്യാനിയെ ബലി നല്‍കിയതില്‍ തങ്ങള്‍ക്കും പങ്കാളിത്തം ലഭിക്കുമെന്നും തത്ഫലമായി സ്വര്‍ഗം ലഭിക്കുമെന്നുമാണത്രേ അവരുടെ വിശ്വാസം. ആഗോളസമൂഹം ക്രൈസ്തവ പീഡനത്തോട് പുലര്‍ത്തുന്ന തണുപ്പന്‍ നിലപാടില്‍ സിസ്റ്റര്‍ ദു:ഖം രേഖപ്പെടുത്തുന്നു. തുര്‍ക്കിയില്‍ ജനിച്ച് ഇസ്ലാമിക തീവ്രവാദികളുടെ അക്രമത്തില്‍ നിന്നു രക്ഷപെടാന്‍ ജര്‍മനിയില്‍ അഭയം പ്രാപിച്ചയാളാണ് സിസ്റ്റര്‍ ഹെതുനെ. അതുകൊണ്ടുകൂടിയാകണം സ്ഥിരമായി വധഭീഷണികള്‍ ലഭിക്കുമ്പോളുംതാനറിഞ്ഞ സത്യങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് ധീരതയോടെ ഈ സന്യാസിനി മുന്നോട്ടുപോകുന്നത്.

Leave a Reply