മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സന്ദര്‍ശിക്കും. ഹെലികോപ്ടര്‍ വഴി മൂന്നാറിലെ ആനച്ചാലിലെത്തുകയും പിന്നീട് റോഡ്മാര്‍ഗം പെട്ടിമുടിയിലേക്ക് പോകുകയുമാണ് ചെയ്യുക. പെട്ടിമുടിയില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. കാലാവസ്ഥ അനുകൂലമെങ്കില്‍ രാവിലെ ഒമ്ബതിന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിക്കും.
പെട്ടിമുടി ദുരന്തത്തിന് ഇരയായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടുണ്ട്.
പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സ ചെലവിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്. പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ത്തിയായശേഷമായിരിക്കും പുനരധിവാസ പാക്കേജ്. നാശനഷ്ടത്തിെന്റ വിശദമായ കണക്കെടുക്കും. ജില്ലാ ഭരണകൂടത്തിെന്റ റിപ്പോര്‍ട്ട് കൂടി വാങ്ങി വിശദ ചര്‍ച്ചക്കുശേഷമാകും തീരുമാനം. ദുരന്തത്തില്‍ അകപ്പെട്ടവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. ഇരയായവരുടെ കുടുംബങ്ങള്‍ക്ക് വീട്, കുട്ടികളുടെ വിദ്യാഭ്യാസം അടക്കം പരിഗണിക്കും.
പെട്ടിമുടി അപകടത്തില്‍പെട്ട് മരിച്ച മൂന്ന് മൃതദേഹംകൂടി ബുധനാഴ്ച കണ്ടെത്തി. സുമതി (50), നാദിയ (12), ലക്ഷണശ്രീ (10) എന്നിവരുടെ മൃതദേഹങ്ങളാണ് കിലോമീറ്റര്‍ അകലെ ഗ്രേവല്‍ ബാങ്കിനുസമീപത്തെ പുഴയില്‍നിന്ന് കിട്ടിയത്.
10 പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞായിരുന്നു പുഴയിലെ തിരച്ചില്‍. മഴ പെയ്യുമ്ബോള്‍ പുഴയിലെ ഒഴുക്ക് വര്‍ധിക്കുന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. ദേശീയ ദുരന്തനിവാരണ സേന അംഗങ്ങളോടൊപ്പം പ്രത്യേക പരിശീലനം ലഭിച്ച വളന്റിയര്‍മാരും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. 55 മൃതദേഹമാണ് ഇതുവരെ കിട്ടിയത്. കണക്കുപ്രകാരം 13 മൃതദേഹംകൂടി കിട്ടാനുണ്ട്.