തിരുവനന്തപുരം: കാർഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി കേന്ദ്ര സർക്കാർ 4,500 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
ഈ സാന്പത്തികവർഷം 100 മുതൽ 250 കാർഷികോത്പാദന കന്പനികളും 50 മുതൽ 100 അഗ്രി സ്റ്റാർട്ടപ്പുകളും 1000 ജൈവ ക്ലസ്റ്ററുകളും 100 കയറ്റുമതി അധിഷ്ഠിത ഗ്രൂപ്പുകളും സ്ഥാപിക്കാനാണ് കേന്ദ്ര കൃഷിമന്ത്രാലയവുമായി ധാരണയായത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ സഹായത്തോടെ 1034 തദ്ദേശ സ്ഥാപനങ്ങളിൽ പ്രാഥമിക സംഭരണകേന്ദ്രങ്ങൾ തുടങ്ങും.
പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രവിഹിതം ഒറ്റത്തവണ പദ്ധതി ഗ്രാന്റായി അനുവദിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ മന്ത്രി വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടു.
പദ്ധതി നടത്തിപ്പിനായി ചീഫ് സെക്രട്ടറി ഉൾപ്പെട്ട സംസ്ഥാനതല അവലോകന സമിതിയും ജില്ലാ കളക്ടർമാർ ഉൾപ്പെട്ട ജില്ലാതല അവലോകന സമിതിയും രൂപീകരിക്കും.
കൊപ്രയ്ക്കു പകരം പച്ചത്തേങ്ങയെ അടിസ്ഥാനമാക്കി താങ്ങുവില നിശ്ചയിക്കണമെന്നും കുരുമുളകിന് പ്രത്യേക താങ്ങുവില നിശ്ചയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രം 27 ഇന കീടനാശിനി നിരോധിക്കുന്നതിനു പകരം ജൈവ നിയന്ത്രണങ്ങൾക്കായി കൂടുതൽ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.