ബെയ്റൂട്ട്: ഒരു മാസം മുമ്പാണ് ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടില്‍ ഉഗ്രസ്ഫോടനം നടന്നത് എന്നാൽ ഒരു മാസത്തിനു ശേഷം ബെയ്റൂട്ടിൽ നിന്നും ഒരു ആശ്വാസ വാർത്ത പുറത്ത് വന്നിരിക്കുകയാണ് .അവശിഷ്ടങ്ങള്‍ക്കടിയില്‍ ഹൃദയമിടിപ്പ് കണ്ടെത്തിയതായി റിപ്പോർട്ട്.
ചിലിയില്നിന്നെത്തിയ വിദഗ്ധ തെരച്ചില്‍ സംഘത്തിന്റെ പക്കലുള്ള അത്യാധുനിക ഉപകരണമാണു വ്യാഴാഴ്ച രാത്രി ദുര്‍ബലമായ മിടിപ്പ് പിടിച്ചെടുത്തത്. പ്രതീക്ഷ വര്‍ധിച്ച രക്ഷാപ്രവര്‍ത്തകര്‍ വളരെ സാവധാനം അവശിഷ്ടങ്ങള്‍ നീക്കം ചെയ്തുവരികയാണ്.
ബെയ്റൂട്ട് തുറമുഖത്ത് മുന്‍കരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റ് കഴിഞ്ഞമാസം നാലിനു പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ 191 പേരാണു മരിച്ചത്.
ഏഴു പേരെ കണ്ടെത്താനായിട്ടില്ല. ഇവരിലൊരാള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവനോടെയുണ്ടെന്ന പ്രതീക്ഷയാണ് ഉടലെടുത്തിരിക്കുന്നത്. അതേസമയം, ഇത്രനാള്ക്കുശേഷം മനുഷ്യന് ജീവനോടെയിരിക്കാനുള്ള സാധ്യത വിരളമാണ്.
ഈ മാസം ആദ്യമാണു ചിലിയന്‍ സംഘം എത്തിയത്. ഇവര്‍ക്കൊപ്പമുള്ള നായ ആണ് ജീവസാന്നിധ്യത്തെക്കുറിച്ചുള്ള ആദ്യ സൂചന നല്‍കിയത്. 15 മീറ്റര്‍ ആഴത്തിലുള്ള ശ്വാസോച്ഛാസവും ഹൃദയമിടിപ്പും പിടിച്ചെടുക്കാന്‍ കഴിയുന്ന അത്യാധുനിക ഉപകരണവും ഇങ്ങനെയൊരു സൂചന നല്കി.