വൻ പ്രതിഷേധത്തിന് ഇടയാക്കിയ കാർഷിക ബിൽ ഇന്നു രാജ്യസഭ പരിഗണിക്കും. പ്രതിഷേധം തുടരുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്ക് കൃഷിയില്‍ പുതിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശദീകരണം.
കേന്ദ്രഭരണസഖ്യമായ എൻഡിഎയിൽ പോലും ഭിന്നതയും കേന്ദ്രമന്ത്രിയുടെ രാജിയിലും എത്തിച്ച വിവാദ കാർഷിക ബിൽ ഇന്നു രാജ്യസഭ പരിഗണിക്കും. ബിൽ പാസാക്കാൻ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളെ കൂട്ടുപിടിക്കാനാണ് സർക്കാരും ബിജെപിയും നീക്കം നടത്തുന്നത്.
രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത സർക്കാർ ബില്ലിൽ വോട്ടെടുപ്പു നടത്തിയാൽ അതു പരാജയപ്പെടുത്താനാകുമെന്നു കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ പറയുന്നു.
കാർഷികോത്പാദന വ്യാപാര വാണിജ്യ (പ്രമോഷൻ, ഫസിലിറ്റേഷൻ) ബിൽ, കർഷക (ശാക്തീകരണ, സംരക്ഷണ) കരാർ ബിൽ, അവശ്യസാധന ഭേദഗതി ബിൽ എന്നിവ വ്യാഴാഴ്ച ലോക്സഭ പാസാക്കിയിരുന്നു.
ഇതിനെതിരെ വൻ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്ത കർഷകൻ വിഷം കഴിച്ച് മരിച്ചു.