രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഇത്ര വേഗതയില്‍ ഒരു ബജറ്റ് അവതരണം ഈ അടുത്ത കാലത്തെങ്ങാനും കേട്ടിട്ടുണ്ടോ? ഏതായാലും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് വേഗത അല്‍പം കൂടുതലായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ് അവതരണം ആയിരുന്നു ഇന്ന് സഭയില്‍ നടന്നത്. ഒരു മണിക്കൂറിനുള്ളില്‍ തന്റെ കന്നി ബജറ്റ് അവതരണം അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു. കവിതയും കഥയും ഒക്കെ പറഞ്ഞുള്ള ബജറ്റ് അവതരണ രീതികളില്‍ നിന്ന് കാര്യം മാത്രം പറഞ്ഞായിരുന്നു ബാലഗോപാലിന്റെ ബജറ്റ് അവതരണം.

ബജറ്റ് അവതരണത്തിന് വേഗത കൂടിയപ്പോള്‍ ചിലയിടത്തൊക്കെ നാക്ക് ഉളുക്കുകയും ചെയ്തു. അങ്ങനെ നാക്കു പിഴച്ചപ്പോള്‍ റേഷന്‍ റോഷന്‍ ആയി

എന്നാല്‍, വേഗതയില്‍ ബജറ്റ് വായിക്കുന്നതിനിടയില്‍ തെറ്റു പറ്റിയതൊക്കെ മന്ത്രി അറിയുന്നുണ്ടായിരുന്നു. തെറ്റായി വായിച്ചതൊക്കെ തിരുത്തി വായിച്ചാണ് മന്ത്രി മുമ്ബോട്ട് പോയത്. കോവിഡ് പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് പ്രത്യേക കരുതല്‍ നല്‍കി ആയിരുന്നു കെ എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്. 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ്ബജറ്റില്‍ വകയിരുത്തി. മൂന്നാം തരംഗത്തിനെ നേരിടാന്‍ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തമെന്ന് ബജറ്റില്‍ വ്യക്തമാക്കിയ മന്ത്രി പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കാന്‍ മെഡിക്കല്‍ കൊളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുമെന്നും അറിയിച്ചു.

ഇതിനായി 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. മെഡിക്കല്‍ റിസര്‍ച്ചിന് പുതിയ സ്ഥാപനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തും. എല്ലാ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും കോവിഡ് വാര്‍ഡുകള്‍ തുടങ്ങും. ആശുപത്രികളില്‍ അണുബാധ ഇല്ലാത്ത മുറികള്‍. എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ലഭ്യമാക്കും. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങും. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി രൂപ അനുവദിക്കും. വാക്സിന്‍, ഔഷധ കമ്ബനികളുടെ ഉല്‍പാദന കേന്ദ്രം തുടങ്ങാന്‍ സൗകര്യം ഒരുക്കും. വാക്സിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 1500 കോടി രൂപ.

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക കോവിഡ് പാക്കേജും സാമ്ബത്തിക പുനരുജ്ജീവന പാക്കേജും ധനമന്ത്രി അവതരിപ്പിച്ചു. പ്രാദേശിക വിപണികളും സംഭരണകേന്ദ്രങ്ങളും ആധുനികവല്‍കരിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നാലു ശതമാനം പലിശയ്ക്ക് കേരളാ ബാങ്ക് വഴി വായ്പനല്‍കും. കുറഞ്ഞ പലിശയ്ക്ക് 1200 കോടിയുടെ വായ്പ അനുവദിക്കും. കുടുംബശ്രീ വഴി 1000 കോടി രൂപയുടെ വായ്പ, നാലു ശതമാനം പലിശയ്ക്ക് നല്‍കും.

കടലോര പാക്കേജ്

5,300 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതി 5 വര്‍ഷം കൊണ്ട് നടപ്പാക്കും. ആദ്യഘട്ടത്തിന് 1500 കോടി രൂപ കിഫ്ബിയില്‍ നിന്ന് വകയിരുത്തും. കടലോര മേഖലയില്‍ തീരദേശ സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും രണ്ടു പദ്ധതി. 40 മുതല്‍ 75 കിലോമീറ്റര്‍ വരെ തീരത്തുള്ള മതിലുകള്‍ നിര്‍മിക്കും. കേരള എന്‍ജിനിയിറിങ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഐടികള്‍ എന്നിവയുടെ വൈദഗ്ധ്യം ഉപയോഗിക്കും. ഡയഫ്രം മതിലുകള്‍, ജിയോ ട്യൂബുകള്‍ തുടങ്ങിയവ അവതരിപ്പിക്കും. പ്രാദേശിക പങ്കാളിത്തത്തോടെ കൂടിയാലോചന നടത്തി പദ്ധതി നടപ്പാകും.

കൃഷിഭവനുകള്‍ സ്മാര്‍ട്ട് ആക്കും

ആധുനിക കൃഷിരീതി അവലംബിക്കാന്‍ കൃഷിഭവനുകള്‍ സ്മാര്‍ട്ട് ആക്കും. സുഭിക്ഷ കേരളം പദ്ധതിയിലെ ഉത്പന്ന വിപണനത്തിന് ഇടപെടല്‍. കാര്‍ഷിക വിപണനത്തിന് ഐടി അധിഷ്ഠിത സേവന ശൃംഖല. മരച്ചീനി, കിഴിങ്ങ്, ചക്ക, മാങ്ങാ എന്നിവയുടെ മൂല്യവര്‍ദ്ധനയ്ക്ക് പദ്ധതി. താഴ്ന്ന പലിശയ്ക്ക് കേരള ബാങ്ക് വഴി കാര്‍ഷിക വായ്പ.

തോട്ടവിള വികസനത്തിന് പ്രത്യേക പദ്ധതി

ആസിയാന്‍ കരാര്‍ ആണ് കര്‍ഷകരുടെ ദുരിതം വര്‍ദ്ധിപ്പിച്ചതെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. ആറു മാസത്തിനുള്ളില്‍ തോട്ടവിള സംസ്കരണ ഫാക്ടറിആരംഭിക്കും. റബര്‍ സബ്സിഡി കുടിശിക പൂര്‍ണമായും നല്‍കാന്‍ 50 കോടി രൂപ. പാല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഫാക്ടറി ഉടന്‍.

ജലാശയ സംരക്ഷണത്തിന് സമഗ്ര പദ്ധതി

നദികളുടെ ആഴം കൂട്ടാനും കനാലുകളുടെ ഒഴുക്ക് വീണ്ടെടുക്കാനും പദ്ധതിതയ്യാറാക്കും. 500 കോടിയുടെ പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിനായി 50 കോടിരൂപ. തീരക്കടലിനു മേല്‍ കേന്ദ്രം അധികാരം കയ്യേറാന്‍ ശ്രമിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് മല്‍സ്യമേഖലയില്‍ കേന്ദ്രം അവകാശം നല്‍കുന്നു. മല്‍സ്യസംസ്കരണത്തിന് പശ്ചാത്തല സൗകര്യം ഒരുക്കാന്‍ 5 കോടി. ജലാശയങ്ങളിലെ മണലും മണല്‍ ഉല്‍പന്നങ്ങളും നീക്കാന്‍ പുതിയ പദ്ധതി.

കുടുംബശ്രീ ഗ്രാന്‍ഡ് 100 കോടി രൂപയായി ഉയര്‍ത്തുമെന്നും ധനമന്ത്രി. കുടുംബശ്രീ വഴി കാര്‍ഷിക ഉല്‍പന്ന മൂല്യവര്‍ദ്ധന പദ്ധതിനടപ്പാക്കും. കുടുംബങ്ങളിലെ യുവതികളെ ഉള്‍പ്പെടുത്താന്‍ ഓക്സലറി അയല്‍ക്കൂട്ടങ്ങള്‍.കേന്ദ്ര ആരോഗ്യ ഗ്രാന്‍ഡ് 2968 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്കു ലഭ്യമാക്കും.

സാമുഹിക അടുക്കളകള്‍ തുടരും

സമൂഹത്തിലെ ക്ലേശഘടകങ്ങള്‍ കണ്ടെത്തി അതിദാരിദ്ര്യ നിര്‍മാര്‍ജനം. ഉന്നതവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് മാറ്റം അനിവാര്യം. സ്കൂള്‍ തലം മുതല്‍ പുനസംഘാടനം അനിവാര്യം. വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരത്തിന് സമിതി, റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം. ശ്രീനാരായണ സര്‍വകലാശാലയ്ക്ക് 10 കോടി രൂപ അധികമായി

വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രത്യേക പദ്ധതിതയ്യാറാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്നടപ്പാക്കും. വിദ്യാര്‍ത്ഥികളുടെ കരകൗശല ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം വിക്ടേഴ്സ് ചാനല്‍ വഴിനടത്തും. വിദ്യാര്‍ത്ഥികള്‍ക്കായി കായിക പരിശീലന സെഷനുകളും വിക്ടേഴ്സ് വഴി നടത്തും.

തൊഴിലുറപ്പ് പദ്ധതി

മഹാത്മാഗാന്ധി, അയ്യങ്കാളി പദ്ധതികളിലൂടെ കൂടുതല്‍ തൊഴില്‍ നല്‍കും. 7.5 കോടിയുടെ ബജറ്റ് മാത്രമാണ് കേന്ദ്രം അനവദിച്ചത്, ഇത് പര്യാപ്തമല്ലെന്നും ധനമന്ത്രി പറഞ്ഞു. കേരള നോളജ് സൊസൈറ്റി രൂപീകരിക്കാന്‍ നോളജ് എക്കോണമി ഫണ്ട് 300 കോടിവകയിരുത്തി. അഭ്യസ്ത വിദ്യര്‍ക്ക് പരിശീലനം നല്‍കാന്‍ പ്രത്യേക പദ്ധതി കെഡിസ്കുമായി ചേര്‍ന്ന് നടപ്പാക്കും. തൊഴിലന്വേഷകരെ തൊഴില്‍ ദാതാക്കള്‍ക്കു പരിചയപ്പെടുത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം. മോണ്‍സ്റ്ററുമായി സഹകരിച്ച്‌ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉണ്ടാക്കാന്‍ ആലോചന. മുഖ്യമന്ത്രി ചെയര്‍പഴ്സണ്‍, ധനമന്ത്രി വൈസ് ചെയര്‍പഴസണ്‍ ആയി കെഡിസ്ക് രൂപീകരിക്കും.

പട്ടികവിഭാഗങ്ങളുടെ ഒന്നാം തലമുറ പ്രശ്നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിഞ്ഞില്ല. പട്ടികവിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10 ലക്ഷം വരെ വായ്പാ പദ്ധതി. പട്ടികവിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10 ലക്ഷം വരെ വായ്പാ പദ്ധതി.മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, സാഹിത്യ കേന്ദ്രങ്ങള്‍ കൂട്ടിയിണക്കി പദ്ധതി. തെക്കന്‍ കേരളം കേന്ദ്രമായി ബയോഡൈവേഴ്സിറ്റി ടൂറിസം പദ്ധതി.

കോവിഡ് അതിജീവനം വേഗത്തിലായാല്‍ കേരളം ടൂറിസം കേന്ദ്രമാകും. കേരള സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ റിന്യൂവബിള്‍ എനര്‍ജി, 10 കോടി അനുവദിച്ചു. മുഴുവന്‍ വില്ലേജ് ഓഫിസ് സേവനങ്ങളും സ്മാര്‍ട്ട് ആക്കും. സ്മാര്‍ട് കിച്ചണ്‍ പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് 5 കോടി.

ഗതാഗതം

കെഎസ്‌ആര്‍ടിസിയുടെ 3000 ബസ് സിഎന്‍ജിയിലേക്കു മാറ്റും. പുതുക്കാട് കെഎസ്‌ആര്‍ടിസി മൊബിലിറ്റി ഹബിന് കിഫ്ബി പദ്ധതി. 10 ഹൈഡ്രജന്‍ ബസുകള്‍ ഈ വര്‍ഷം വിപണിയില്‍. ഹോം ഡെലിവറിക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍. ഇരുചക്ര വാഹനങ്ങളും മുചക്ര വാഹനങ്ങളും ഇലക്‌ട്രിക് വാഹന പദ്ധതിയില്‍
ഉള്‍പ്പെടുത്തും.പ്രവാസികളുടെ ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തും. കെഎഫ്സി 4500 കോടി രൂപയുടെ വായ്പ ഈ വര്‍ഷം ആരംഭിക്കും. കെഎഫ്സി അധികവായ്പയായി സംരംഭകര്‍ക്ക് 20% തുക കൂടി നല്‍കും.