പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം; ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം

രാജ്യത്തെ ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനി സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക സമിതിയുണ്ടായിരിക്കും.സമിതി മൂന്ന് മാസത്തിനകം നിലവില്‍ വരും. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ കമ്ബനികള്‍ക്ക് നിയമങ്ങള്‍ പൂര്‍ണമായും ബാധകമായിരിക്കും. കമ്ബനികളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ സമിതിയെ സമീപിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഭേദഗതി ചെയ്ത ഐടി ചട്ടങ്ങള്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുറത്തുവിട്ടു. രണ്ട് സ്വതന്ത്ര അംഗങ്ങളും സമിതിയിലുണ്ടായിരിക്കും. വിദഗ്ധരുടെ സേവനവും സമിതിക്ക് തേടാം. ചെയര്‍പേഴ്സണ്‍ അടക്കം മൂന്ന് സ്ഥിരാംഗങ്ങള്‍ സമിതിയിലുണ്ടായിരിക്കുക.

സര്‍ക്കാര്‍ സമിതിക്ക് പുറമെ കമ്ബനികളും ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനായി സ്വന്തം നിലയില്‍ സംവിധാനം രൂപീകരിക്കണം. കമ്ബനി നടപടികളില്‍ തൃപ്തരല്ലെങ്കില്‍ പരാതിക്കാരന് സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയില്‍ അപ്പീല്‍ നല്‍കാം. പരാതിയില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.പരാതി പരിഹാര സമിതി രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ സാമൂഹിക മാധ്യമങ്ങള്‍ രംഗത്തു വന്നിരുന്നു. സ്വതന്ത്ര പ്രവര്‍ത്തനത്തെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണ് നടപടിയെന്നായിരുന്നു കമ്ബനികളുടെ വാദം. എന്നാല്‍ ഉപയോഗ്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതകള്‍ കൊണ്ടു വരുന്നതെന്നാണ് സര്‍ക്കാര്‍ വാദം.