ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും അടക്കമുള്ളവർ മരിച്ചെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍.
തകർന്ന കോപ്റ്ററിന് സമീപമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവനോടെ ആരെയും കണ്ടെത്താനായില്ല. കോപ്റ്റർ പൂർണമായും കത്തിയ നിലയിലാണ്.
രക്ഷാപ്രവർത്തനത്തിനെത്തിയ തുർക്കിയുടെ ഡ്രോണാണ് തകർന്ന കോപ്റ്ററുണ്ടായിരുന്ന സ്ഥലം കണ്ടെത്തിയത്. രക്ഷാദൗത്യത്തിന് റഷ്യയുടെയും സഹായം ലഭിച്ചിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ രക്ഷാപ്രവർത്തനത്തിന് അയച്ചതായി റഷ്യ അറിയിച്ചിരുന്നു. കഴിഞ്ഞ12 മണിക്കൂറായി നാല്‍പതിലേറെ സംഘങ്ങള്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോല്‍ഫ നഗരത്തില്‍ ഞായറാഴ്ച റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങള്‍ അറിയിച്ചത്.
ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്‌മാതി അടക്കമുള്ളവരും ഈ കോപ്റ്ററില്‍ ഉണ്ടായിരുന്നു. അയല്‍ രാജ്യമായ അസർബൈജാനിലെ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരന്മാരും മൂന്ന് ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്.
മേഖലയില്‍ കനത്ത മഴയും മൂടല്‍മഞ്ഞും അനുഭവപ്പെട്ടിരുന്നു. ഇതായിരിക്കാം കോപ്റ്റർ പെട്ടെന്ന് ഇടിച്ചിറക്കാൻ കാരണം. റെയ്സി ഉണ്ടായിരുന്ന കോപ്റ്ററാണ് ഇടിച്ചിറങ്ങിയതെന്ന് ഇറേനിയൻ ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദി സ്ഥിരീകരിച്ചിരുന്നു.