ന്യൂഡല്‍ഹി: ( 10.09.2020) വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യാഴാഴ്ച ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഔദ്യോഗികമായി വ്യാഴാഴ്ച ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ചടങ്ങുകളുടെ ഭാഗമായി സര്‍വമത പ്രാര്‍ഥനയും (സര്‍വ ധര്‍മ പൂജ) റഫാല്‍, തേജസ്സ് വിമാനങ്ങളുടെ വ്യോമപ്രകടനവും ഉണ്ടായിരുന്നു. അഞ്ച് റഫാലുകള്‍ക്കും വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. അംബാല വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി മുഖ്യാതിഥിയായി.
ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ
അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റഫാല്‍ വിമാനം അനാച്ഛാദനം, ജലപീരങ്കി അഭിവാദ്യം, പരമ്ബരാഗത ‘സര്‍വധര്‍മ പൂജ’, റാഫേല്‍, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംഗ് എയ്‌റോബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കുന്നുണ്ട്. വ്യോമസേനയുടെ പുതിയ പക്ഷി എന്നാണ് ഐ എ എഫ് തങ്ങളുടെ ട്വീറ്റില്‍ റഫാലിനെ വിശേഷിപ്പിച്ചത്.
റഫാല്‍ വ്യോമസേനയുടെ ഭാഗമായത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സൂചനയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ഇതിലൂടെ കൂടുതല്‍ ശക്തിപ്പെട്ടു. അംബാലയിലേക്ക് പുറപ്പെടുന്നതിന് മുന്‍പു രാജ്‌നാഥ് സിങ്ങും ഫ്‌ളോറന്‍സ് പാര്‍ലിയും ഡെല്‍ഹിയിലെ പലം എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍വച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. ഡെല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ ഫ്‌ളോറന്‍സ് പാര്‍ലി പുഷ്പചക്രം അര്‍പ്പിച്ചു.
ഇതിന് ശേഷമാണ് ഇരുവരും ഹരിയാനയിലെ അംബാലയിലേക്ക് തിരിച്ചത്.
മിറാഷ് യുദ്ധ വിമാനങ്ങളേക്കാള്‍ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താന്‍ കഴിയും. പറക്കലില്‍ 25 ടണ്‍ വരെ ഭാരം വഹിക്കാനാകും. ജൂലായ് 27-ന് ഫ്രാന്‍സില്‍ നിന്നാണ് ആദ്യ ബാച്ചില്‍പെട്ട വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. 58,000 കോടി രൂപ ചെലവിട്ട് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറൊപ്പിട്ടുള്ളത്.
അടുത്ത നാല് വിമാനങ്ങള്‍ ഒക്ടോബറിലും മൂന്നാം ബാച്ച് ഡിസംബറിലും വരും. 2021 അവസാനത്തോടെ 36 വിമാനങ്ങളും ലഭിക്കും.

