ഭീമ കൊറേഗാവ് കേസ്: മരിച്ച സ്റ്റാന്‍ സ്വാമിക്കെതിരായി ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ കെട്ടിച്ചമച്ചത്

ഭീമ കൊറേഗാവ് കേസില്‍ കസ്റ്റഡിയില്‍ ഇരിക്കവെ മരണപ്പെട്ട ഫാദര്‍ സ്റ്റാന്‍ സ്വാമി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ആക്ടിവിസ്റ്റായ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. തീവ്രവാദ ബന്ധം ആരോപിച്ച്‌ എന്‍ഐഎ സംഘമാണ് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സ്വാമിയുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്ബ്യൂട്ടറിലേക്ക് സ്വാമി അറിയാതെ തന്നെ 44ഓളം വ്യാജ രേഖകള്‍ ചേര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കമ്ബ്യൂട്ടറിലേക്ക് ആക്‌സസ് ലഭിച്ച സൈബര്‍ ഹാക്കറായിരുന്നു ഇതിന്റെ പിന്നില്‍ എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്വാമിയുടെ അഭിഭാഷകര്‍ നിയമിച്ച ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ഫോറന്‍സിക് സംഘടനയായ ആഴ്‌സണല്‍ കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനത്തിന്റേതാണ് കണ്ടെത്തല്‍. ഗൂഢാലോചനകുറ്റവും സ്വാമിക്കെതിരെ ചുമത്തപ്പെട്ടിരുന്നു. സ്റ്റാന്‍ സ്വാമിയും മാവോയിസ്റ്റ് നേതാക്കളും തമ്മിലുള്ള ഇലക്‌ട്രോണിക് കത്തിടപാടുകളെ കേന്ദ്രീകരിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്റ്റാന്‍ സ്വാമിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ വ്യാജമാണെന്ന് കാണിക്കുന്ന രീതിയിലുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.