ഏകജാലകം(ക്യാപ്) വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ സാധ്യത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് സെപ്റ്റംബർ ഏഴുവരെ അപേക്ഷയിൽ വന്ന തെറ്റു തിരുത്തുന്നതിനും വിവരങ്ങളിൽ മാറ്റം വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും സാധിക്കും.
നിലവിൽ അപ്ലോഡ് ചെയ്ത സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് ആവശ്യമെങ്കിൽ മാറ്റി അപ്ലോഡ് ചെയ്യാം. ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റങ്ങൾ വരുത്തിയ ശേഷം ’സേവ്’ ചെയ്ത് അപേക്ഷ ’ഫൈനൽ സബ്മിറ്റ്’ ചെയ്യണം. സംവരണ ആനുകൂല്യത്തിനായി പ്രോസ്പെക്ടസിൽ നൽകിയ സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്തതെന്ന് ഉറപ്പുവരുത്തണം. ഇതിനു വിരുദ്ധമായി സാക്ഷ്യപത്രം അപ്ലോഡ് ചെയ്താൽ പ്രവേശനം റദ്ദാക്കപ്പെട്ടേക്കാം. എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റും എസ്ഇബിസി, ഒഇസി വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും(ഒറ്റ ഫയലായി) അല്ലെങ്കിൽ നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. ഇഡബ്ല്യൂഎസ് വിഭാഗക്കാർ ഇൻകം ആൻഡ് അസറ്റ് സർട്ടിഫിക്കറ്റ് നല്‍കണം.
സംവരണാനുകൂല്യം ആവശ്യപ്പെടാത്ത പിന്നാക്കവിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം തെരഞ്ഞെടുക്കുകയോ വരുമാനം എട്ടു ലക്ഷത്തിൽകൂടുതലായി നൽകിയശേഷം സംവരണം ആവശ്യമില്ലെന്ന ഓപ്ഷൻ നല്‍കുകയോ ചെയ്യാം. അപേക്ഷന്റെ പേര്, മൊബൈൽ നന്പർ, ഇ മെയിൽ ഐഡി, രജിസ്റ്റർ നന്പർ എന്നിവ തിരുത്താനാകില്ല. രജിസ്റ്റർ നന്പരിന്റെ സ്ഥാനത്ത് പേര്, പിതാവിന്റെ പേര് എന്നിവ തെറ്റായി നൽകിയവർക്ക് തിരുത്താം. അപേക്ഷകന്റെ പേരിലുള്ള ചെറിയ തെറ്റുകൾ പിന്നീട് പ്രവേശനത്തിനുശേഷം തിരുത്തുന്നതിന് കോളജ് അധികൃതർക്ക് സൗകര്യം ലഭ്യമാക്കുമെന്നതിനാൽ ഹെൽപ് ലൈൻ സഹായം തേടേണ്ടതില്ല.

