ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റോടുകൂടി വൈറസ് വ്യാപനം അന്‍പതിനായിരത്തിലെന്നുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഇപ്പോള്‍ വൈറസിന്റെ ഘടനയില്‍ ജനിതകമാറ്റം വന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇപ്പോഴുള്ള വൈറസിന്റെ വ്യാപനം തടയണമെങ്കില്‍, വൈറസ് വന്ന വഴികള്‍ മനസ്സിലാക്കാനും സമ്ബര്‍ക്കം കണ്ടെത്താനും നടപടികള്‍ വേണമെന്നാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. വൈറസിന്റെ ജനിതക ഘടനയില്‍ വന്ന 2 മാറ്റങ്ങളാണ് കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമെന്ന് ജനിതക ശ്രേണീകരണത്തിലൂടെയുള്ള പഠനം വ്യക്തമാക്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ്, സിഎസ്‌ഐആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമികസ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി), അക്കാദമി ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്നവേറ്റീവ് റിസര്‍ച് എന്നിവ സംയുക്തമായി നടത്തിയതാണ് ഗവേഷണം.
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഐജിഐബിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ഇന്ത്യയിലെ കൊറോണ വൈറസിന്റെ പ്രബലഗണം (ഐ/എ3ഐ) കണ്ടെത്തിയത്. വ്യാപനത്തിന്റെ തോതും മരണനിരക്കുമായി ബന്ധിപ്പിക്കാനാവില്ലെന്നും പഠനം വിലയിരുത്തുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ശേഖരിച്ച കൊറോണ വൈറസ് സാംപിളുകളില്‍ 99.4 ശതമാനത്തില്‍ കണ്ടെത്തിയ ജനിതക മാറ്റത്തെ ഡി614ജി എന്നാണ് വിളിക്കുന്നത്. എല്‍5എഫ് എന്നു പേരിട്ടിരിക്കുന്ന മറ്റൊരു മാറ്റവും പ്രകടമായ രീതിയില്‍ വ്യക്തമായി. കൊറോണ വൈറസുകളിലെ യൂറോപ്യന്‍ ഗണമെന്നു വിശേഷിപ്പിക്കപ്പെടുന്ന എ2എ ആണ് കേരളത്തിലുള്ളതെന്നാണ് കോഴിക്കോട്ടു നിന്നുള്ള സാംപിളുകളില്‍ വ്യക്തമായത്. എ2എ ഗണം വൈറസിനെ നിര്‍വചിക്കുന്ന ജനിതകമാറ്റം സംഭവിക്കുന്നത് എസ് (സ്പൈക്) പ്രോട്ടീനിലാണ് (മാംസ്യം). ജനിതക ഘടനയില്‍ അമിനോ അമ്ല കണ്ണികളുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേരിടല്‍.
സ്പൈക് പ്രോട്ടീന്‍, മനുഷ്യശരീരത്തിലെ പ്രോട്ടീനുകളെയാണ് വൈറസിനു കയറിപ്പിടിക്കാനുള്ള തലമായി ഉപയോഗിക്കുന്നത്. ഈ പിടത്തത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതാണ് കേരളത്തില്‍ കണ്ടെത്തിയ 2 ജനിതക മാറ്റങ്ങളും. അതുകൊണ്ടാണ്, ഈ മാറ്റങ്ങള്‍ വൈറസ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്നു വിലയിരുത്തുന്നത്. നിലവില്‍ കോഴിക്കോട്ടു നിന്നു ശേഖരിച്ച സാംപിളുകള്‍ വടക്കന്‍ കേരളത്തിലെ കോവിഡ് ബാധിതരുടേതാണ്. ഇതില്‍ നിന്നുമാത്രമാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ ഗവേഷര്‍ എത്തിയിരിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ശ്രേണീകരണം നടത്തിയാല്‍ മാത്രമേ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള ഒരുചിത്രം ലഭിക്കുകയുള്ളൂവെന്നാണ് ഗവേഷകരുടെ അഭിപ്രായം.
