മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത സംഭവം,സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടനകള്‍. ഇതിന്‍റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൂചന സമരത്തിനും, റിലേ സത്യാഗ്രഹത്തിനും പിന്നാലെയാണ് പ്രതിഷേധം വ്യാപിപ്പിക്കുന്നത്. ഡിസ്ചാര്‍ജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ഡോക്ടര്‍മാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ തീരുമാനം.

അതേസമയം കൊവിഡ് ചികിത്സ, കാഷ്വാലിറ്റി, ഐ.സി.യു എന്നീ വിഭാഗങ്ങളെ ബാധിക്കാതെയായിരിക്കും പ്രതിഷേധം നടത്തുക.

എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒ.പി ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച്‌ എല്ലാ മെഡിക്കല്‍ കോളജിലെയും കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ കൂട്ടമായി സ്ഥാനമൊഴിഞ്ഞിരുന്നു. ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആവശ്യം. ഇതോടെ ആരോഗ്യ വകുപ്പ് സമ്മര്‍ദത്തിലായിരിക്കുകയാണ്. കൊവിഡ് സാഹചര്യത്തില്‍ സമരം തുടര്‍ന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി തന്നെ ബാധിക്കും. അതിനാല്‍ തന്നെ പ്രതിഷേധക്കാരുമായി വീണ്ടും ചര്‍ച്ചയുണ്ടായേക്കുെമെന്നും സൂചനകളുണ്ട്.

Leave a Reply