പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സ്ഥിരീകരിച്ച്‌ ഫൊറന്‍സിക് പരിശോധന ഫലം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സ്ഥിരീകരിച്ച്‌ ഫൊറന്‍സിക് പരിശോധന ഫലം. ഇന്ത്യയില്‍ പരിശോധിച്ച പത്ത് പേരുടെ ഫോണില്‍ ചോര്‍ച്ച നടന്നതായി സ്ഥിരീകരിച്ചു. പേരു വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാനാവില്ലെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പെഗാസസ് വിവാദത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഭീകരര്‍ക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെ മോദി ഉപയോഗിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ കുറ്റപ്പെടുത്തല്‍. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി പെഗാസസ് ഉപയോഗിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. സുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍ വരെ നിരീക്ഷിക്കപ്പെട്ടുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

തന്റെ ഫോണ്‍ ചോര്‍ത്തിയത് മാത്രമല്ല വിഷയമെന്നും ചോര്‍ത്തലിനെ ഭയക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറയുന്നു. അഴിമതിക്കാരനല്ലെങ്കില്‍ ഭയം വേണ്ടെന്നാണ് രാഹുലിന്‍്റെ വിശദീകരണം.

പെഗാസസ് സോഫ്റ്റ്‍വെയര്‍ വാങ്ങിയോ ഉപയോഗിച്ചോ എന്ന് ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം പറയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. ലോകസഭയില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി.