കോവിഡ്;നിയന്ത്രണം കടുപ്പിക്കാന്‍ കേരളം, മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് തീവ്രവ്യാപനത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയ്ക്ക് ഒരുങ്ങുകയാണ് കേരളം. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയെന്നതാണ് ലക്ഷ്യം.

രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി വിളിച്ച യോഗം. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മാസ് പരിശോധനയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കായിരിക്കും പരിശോധനയില്‍ ഒന്നാമത്തെ പരിഗണന.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യം യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച്‌ പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.

ഈ മാസം 19 മുതല്‍ കൂടുതല്‍ മാസ് വാക്സീന്‍ വിതരണകേന്ദ്രങ്ങള്‍ സജ്ജമാക്കും. വാക്സീന്‍ വിതരണം ത്വരിതഗതിയിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക. വാക്സിനേഷന്‍ വഴി ആര്‍ജിതപ്രതിരോധശേഷി പരമാവധി പേരില്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ വാക്സീന്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ കൂട്ടുന്നതും, കമ്മ്യൂണിറ്റി ഫസ്റ്റ്‍ ലൈന്‍ ട്രീറ്റ്‍മെന്‍റ് സെന്‍ററുകള്‍ സജ്ജമാക്കുന്നതും യോഗം ചര്‍ച്ച ചെയ്യും.

Leave a Reply