വിഴിഞ്ഞം തീരത്തെ മുള്‍മുനയിലാക്കി ചുഴലിക്കാറ്റ്‌. തീരത്ത് ലക്ഷങ്ങളുടെ നാശനഷ്‌ടം

വിഴിഞ്ഞം തീരത്തെ മുള്‍മുനയിലാക്കി ചുഴലിക്കാറ്റ്‌. തീരത്ത് ലക്ഷങ്ങളുടെ നാശനഷ്ടമാണ് കാറ്റ് വിതച്ചത്.

തീരത്തോട് ചേര്‍ന്ന് കടലില്‍ കെട്ടിയിട്ടിരുന്ന നിരവധി മീന്‍പിടുത്ത ബോടുകള്‍ കരയിലേക്ക് ഇടിച്ച്‌ കയറിയും പരസ്പരം കൂട്ടിയിടിച്ചും തകര്‍ന്നു.

വള്ളങ്ങളും വലകളും എന്‍ജിനുകളും മണ്ണിനിടയിലായി. അര്‍ധരാത്രിയോടെ മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റാണ് നാശ നഷ്ടമുണ്ടാക്കിയത്.

ആന്ധ്രപ്രദേശ്, ഒഡീഷ തീരങ്ങളില്‍ നാശം വിതച്ച്‌ കടന്നു പോയ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദമായി മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസവും കേരള തീരത്ത് മീന്‍ പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെ കടലില്‍നിന്ന് മടങ്ങി എത്തിയ തൊഴിലാളികള്‍ തുറമുഖത്ത് സുരക്ഷിത സ്ഥാനങ്ങളില്‍ നങ്കൂരമിട്ടു നിര്‍ത്തിയ വള്ളങ്ങളാണ് തകര്‍ന്നത്.

വള്ളക്കടവ് സ്വദേശികളായ ലോറന്‍സ്, സൈമണ്‍, അരുളപ്പന്‍, വിഴിഞ്ഞം സ്വദേശികളായ ഡേവിഡ്‌സണ്‍, റോമന്‍, മൈകിള്‍, വില്‍സണ്‍ എന്നിവരുടെ വള്ളങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മറ്റ് നിരവധി വള്ളങ്ങള്‍ക്ക് ച്ച്‌ കേടുപാടുകള്‍ സംഭവിച്ചു. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരുന്നതായി അധികൃതര്‍ പറഞ്ഞു.