പേപ്പട്ടികളെയുംഅക്രമകാരികളായ തെരുവുനായകളെയും കൊല്ലാന്‍ അനുവദിക്കണം; കേരളം സുപ്രീംകോടതിയില്‍

പേപ്പട്ടികളെയുംഅക്രമകാരികളായ തെരുവുനായകളെയും കൊല്ലാന്‍ അനുവദിക്കണം; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായകളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.തെരുവുനായകള്‍ കാരണം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അടിയന്തിര പ്രതിസന്ധി പരിഹരിക്കുന്നതിന് എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയിലാണ് സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.


മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങള്‍ വ്യാപിക്കുമ്ബോള്‍, രോഗ വ്യാപികളായ മൃഗങ്ങളെയും, പക്ഷികളെയും കൊല്ലാറുണ്ട്. എന്നാല്‍ നിലവില്‍ കേന്ദ്ര ചട്ടങ്ങള്‍ അനുവദിക്കാത്തതിനാല്‍ പേപ്പട്ടികളെയും അക്രമകാരികളുമായ തെരുവുനായകളെയും കൊല്ലാറില്ല. ഇവരെ പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സംസ്ഥാന നിയമങ്ങളും ചട്ടങ്ങളും പ്രകാരം പേപ്പട്ടികളെയും അക്രമകാരികളുമായി തെരുവ് നായകളെയും കൊല്ലാം. ഈ സാഹചര്യത്തില്‍ ഇത്തരം തെരുവുനായകളെ കൊല്ലാന്‍ അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് എ.ബി.സി പദ്ധതി നടത്തിപ്പില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ മാറ്റി നിറുത്തിയത്. ഇതോടെ എട്ട് ജില്ലകളില്‍ എ.ബി.സി പദ്ധതി നടത്തിപ്പ് ഏതാണ്ട് പൂര്‍ണ്ണമായി തടസ്സപ്പെട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൃഗക്ഷേമ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് കുടുംബശ്രീ യുണിറ്റികളെ എ.ബി.സി പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് വിലക്കിയത്. നിലവില്‍ മൃഗക്ഷേമ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റുള്ള ഏജന്‍സികളെ മാത്രമേ എ.ബി.സി പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളു. എന്നാല്‍ ഇത്തരം ഏജസികള്‍ കേരളത്തില്‍ ഇല്ലെന്നും അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.സംസ്ഥാനത്ത് തെരുവുനായ ശല്യം കൂടുതലായ ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് സംസ്ഥാന വ്യാപകമായി വാക്‌സിനേഷന്‍ നടപ്പാക്കി വരുകയാണെന്നും സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി സുപ്രീം കോടതിയില്‍ ഫയല്‍ ചെയത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ വിവിധ സംഘടനകളുടെ സഹകരണത്തോടെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഇതിനായി പട്ടി സ്‌നേഹികള്‍, ഹോട്ടല്‍ ഉടമകള്‍ എന്നിവരുടെ സഹകരണവും തേടുന്നുണ്ട്. വളര്‍ത്ത് നായകളുടെ രജിസ്‌ട്രേഷന്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.