പനി ; സംസ്ഥാനത്ത് ഈ മാസം മാത്രം ആശുപത്രിയില്‍ ചികിത്സ തേടിയത് ഒന്നര ലക്ഷത്തോളം ആളുകള്‍

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഈ മാസം പനിക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത് ഒന്നര ലക്ഷത്തോളം പേരാണ്.

ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് 9013 പേരാണ്. ഈമാസം പനി ബാധിച്ച്‌ മരിച്ചത് 13 പേര്‍. ഈ വര്‍ഷം ഇതുവരെ നടന്നത് ആകെ 170 പനി മരണങ്ങളാണ്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് എലിപ്പനിയും എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ചുമാണ്.

അതേസമയം നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച 61 സാമ്ബിളുകളുടെ ഫലം നെഗറ്റീവ്. നിപയുമായി ബന്ധപ്പെട്ട് നിലവില്‍ സമ്ബര്‍ക്കപ്പട്ടികയിലുള്ളത് 994 പേരാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.ചികിത്സയിലുള്ള നിപ രോഗികളുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയില്‍ തുടരുകയാണ്.ഒമ്ബത് വയസുള്ള കുട്ടിയുടെ രോഗം ഭേദമായി വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം, നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്ബിള്‍ ശേഖരിക്കുന്നത് തുടരും. കുറ്റ്യാടി മരുതോങ്കരയില്‍ നിന്നും പൈക്കളങ്ങാടിയില്‍ നിന്നുമാണ് സാമ്ബിളുകള്‍ ശേഖരിക്കുക.

കഴിഞ്ഞ ദിവസം ഈന്ത്, അടക്ക എന്നിവയും പരിശോധനക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്നെത്തിയ വിദഗ്ധ സംഘവും വനം വകുപ്പും പാലോട് കേരള അഗ്രികള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസും ജില്ല മൃഗസംരക്ഷണ വകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്നിരുന്നു.