നാളത്തെ ഭാരത ബന്ദ് കേരളത്തെ ബാധിക്കില്ല: സംസ്ഥാനത്ത് പ്രകടനം മാത്രം

കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീണ്‍ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല.

കേരളത്തില്‍ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകള്‍ അറിയിച്ചു. ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് നാളെ ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളുമടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍ ഉപരോധിക്കുമെന്നും ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത ട്രേഡ് യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്.