ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.യുപി, ബിഹാർ, ബംഗാള്‍, ഹരിയാന, ഒഡീഷ, ജാർഖണ്ഡ്, ഡല്‍ഹി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ജമ്മു കാഷ്മീരിലെയും 58 മണ്ഡലങ്ങളിൽ 889 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 58 മണ്ഡലങ്ങളിലെ 889 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

2019 ലെ വിജയം ആവര്‍ത്തിക്കാമെന്ന് ബിജെപിയും മണ്ഡലങ്ങള്‍ തിരിച്ച്‌ പിടിച്ചെടുക്കാമെന്ന് ഇന്‍ഡ്യ സഖ്യവും കണക്ക് കൂട്ടുന്നു. ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടികള്‍. ആറാം ഘട്ട വോട്ടെടുപ്പില്‍ 11.13 കോടി വോട്ടര്‍മാരാണ് ജനവിധി എഴുതുന്നത്. 5.84 പുരുഷ വോട്ടര്‍മാരും 5.29 സ്ത്രീ വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടക്കം 8 ഇടത്തെ 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്.കഴിഞ്ഞതവണ 58ല്‍ 53 സീറ്റില്‍ മല്‍സരിച്ച ബിജെപി നാല്‍പ്പതിടത്താണ് വിജയിച്ചത്. 44 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റിലും വിജയം നേടാനായില്ല. അതുകൊണ്ട് നഷ്ടപ്പെടാനുള്ളത് ബിജെപിക്കും, എന്തുകിട്ടിയാലും നേട്ടം ഇന്‍ഡ്യ സഖ്യത്തിനുമാണ്. മുഴുവന്‍ സീറ്റുകളിലും മത്സരം നടക്കുന്ന ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ അരവിന്ദ് കെജ്‌രിവാളിന്റെ മടങ്ങി വരവും കര്‍ഷക പ്രശ്‌നങ്ങളും തുണക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ കണക്ക് കൂട്ടല്‍.ഉത്തര്‍ പ്രദേശിലെ 14 ല്‍ ബിഎസ്പിയുടെ 4 സിറ്റിങ് സീറ്റില്‍ ത്രികോണ മത്സരമാണ്. പശ്ചിമ ബംഗാളിലെ 8 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി നേര്‍ക്കുനേര്‍ മത്സരം നടക്കും. മെഹബൂബ മുഫ്തി,മേനക ഗാന്ധി, മനോഹര്‍ ലാല്‍ ഖട്ടര്‍, കനയ്യ കുമാര്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, എന്നിവരാണ് മത്സരരംഗത്തെ പ്രമുഖര്‍. 11.4 ലക്ഷം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യുട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യതയുള്ള പശ്ചിമ ബംഗാളില്‍ സുരക്ഷ ശക്തമാക്കി. ജൂണ്‍ ഒന്നിന് നടക്കുന്ന ഏഴാംഘട്ടത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.