നിങ്ങള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട അനുഭവം
ബിബിന്‍ മഠത്തില്‍
2017 ന്‍റെ തുടക്കത്തിലാണു പെങ്ങളു വിളിച്ച് അവള്‍ക്ക് വിശേഷം ഉണ്ടെന്നു അറിയിച്ചത്.ഒന്നരവര്‍ഷത്തോളം കാത്തിരുന്നിട്ടായിരുന്നു ഞാന്‍ ആ വാര്‍ത്ത കേട്ടത്. എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു ഞങ്ങള്‍! വീട്ടിലേക്ക് ഒരു പുതുതലമുറ കടന്നു വരാന്‍ പോകുന്നു. ഞങ്ങളെല്ലാവരും പുതിയ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ജനിക്കാന്‍ പോകുന്ന കുട്ടി ആണായിരിക്കുമോ പെണ്ണായിരിക്കുമോ? അവള്‍ക്ക് ആരുടേ ഛായ ആയിരിക്കും? അപ്പന്‍റെയൊ അമ്മയുടെയോ? അങ്ങനെ നൂറുകൂട്ടം സംശയങ്ങളും സന്തോഷങ്ങളുമായി ഓരോ ദിവസവും ഞങ്ങള്‍ കഴിച്ചുകൂട്ടി. പതിവിലും കൂടുതലായി പ്രാര്‍ത്ഥിച്ചു തുടങ്ങി. ആദ്യമായി അമ്മാവന്‍ ആകാന്‍ പോകുന്നത് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.
അങ്ങനെ ദിവസവങ്ങള്‍ കഴിഞ്ഞുപോയി. അങ്ങനെയിരിക്കെ അഞ്ചാം മാസത്തിലെ ചെക്കപ്പിനു സമയമായി. മെയ് അവസാനം ആയിരുന്നു അത്. കൃത്യമായ ചെക്കപ്പുകള്‍ നടത്തിക്കൊണ്ടിരുന്നതിനാലും കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നു എന്ന് ഓരോ തവണ ഉറപ്പു കിട്ടിയിരുന്നതിനാലും പ്രത്യേകിച്ച് ടെന്‍ഷനൊന്നും തോന്നിയിരുന്നില്ല. പക്ഷെ അഞ്ചാം മാസത്തിലെ ആ ചെക്കപ്പ് ഞങ്ങടെ കൊച്ചുസ്വര്‍ഗ്ഗത്തിലേക്ക് സങ്കടത്തിന്‍റെ കൊടുങ്കാറ്റായിട്ടാണു പറന്നിറങ്ങിയത്.
സ്കാനിംഗില്‍ ഗുരുതരമായ ചില പ്രശ്നങ്ങള്‍! അമ്നിയോട്ടിക്ക് ഫ്ലൂയിഡ് തീരെ ഇല്ല. കുഞ്ഞിന്‍റെ കിഡ്നി ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. തലയ്ക്കും ഹൃദയത്തിനും എന്തൊക്കെയോ കുഴപ്പങ്ങള്‍! അങ്ങനെ പലവിധ പ്രശ്നങ്ങളാണ് ഡോക്ടറിനു പറയാനുണ്ടായിരുന്നത്. അപായമണി മുഴങ്ങി. റീസ്കാനിലും ഇതേ പ്രശ്നങ്ങള്‍ കാണിച്ചതോടെ കാര്യങ്ങള്‍ കണ്‍ഫേം ആയി. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. ഡോക്ടര്‍ എന്തെക്കൊയൊ മരുന്നുകള്‍ കൊടുത്തു. മൂന്നു ദിവസം കഴിഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞു. സ്ഥിതിഗതിയില്‍ ഒരു പുരോഗമനവും ഇല്ല. അവസാനം ഡോക്ടര്‍ വിധിയെഴുതി ‘കുഞ്ഞിനെ അബോര്‍ട്ട് ചെയ്യണം.” കൂട്ടത്തില്‍ കുറച്ചു ഉപദേശങ്ങളും ‘ഈ കുഞ്ഞു ജീവനോടെ ജനിക്കില്ല. ഇനി അഥവാ ജനിച്ചാല്‍ തന്നെ ആരോഗ്യപരമായും ബൌദ്ധികമായും ഒക്കെ പ്രശ്നങ്ങള്‍ ഉള്ള കുഞ്ഞ് ആയിരിക്കും. ഈ കുഞ്ഞ് നിങ്ങള്‍ക്ക് ഒരു പ്രശ്നമാവും. നിങ്ങള്‍ക്ക് ഇനിയും കുഞ്ഞുങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് ഈ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യുന്നതാണു നല്ലത്.”
തകര്‍ന്ന ഹൃദയത്തോടെയാണു അന്നു പെങ്ങള്‍ ഫോണ്‍ ചെയ്തത്. എന്തു പറയണമെന്നറിയാതെ ഞാനും ഇരുന്നുപോയി. ഒരു തീരുമാനം എടുക്കണം. ഞാന്‍ എന്തു പറയുന്നു എന്ന് അറിയാന്‍ അവര്‍ കാത്തിരിക്കുന്നു. ഈ അവസരത്തില്‍ ഞാന്‍ എന്തു പറയാനാണ്? വൈദികജീവിതത്തില്‍ പലപ്പോഴും പലരോടായി ഉപദേശിച്ചിട്ടുള്ള കാര്യങ്ങള്‍ എന്‍റെ മനസിലേക്ക് ഓടിയെത്തി. മൂന്നാമതൊരു കുഞ്ഞിനെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞ് അതിനെ അബോര്‍ട്ട് ചെയ്യാനൊരുങ്ങിയപ്പോള്‍ എന്‍റെ വാക്കുകള്‍ കേട്ട് വേണ്ടെന്നു വച്ച ദമ്പതിമാരെ ഞാന്‍ ഓര്‍ത്തു. അവരുടെ മനോഹരിയായ മൂന്നാമത്തെ കുഞ്ഞിനെ ഒരിക്കല്‍ കുര്‍ബാനയ്ക്കു ശേഷം എന്നെ കാണിക്കാനായി കൊണ്ടുവന്നപ്പോള്‍ അവരുടെ മുഖത്തുണ്ടായിരുന്ന സന്തോഷവും കുഞ്ഞിന്‍റെ പ്രശാന്തതയും എന്‍റെ മനസില്‍ തെളിഞ്ഞുവന്നു. പക്ഷെ അന്നെനിക്കൊരു കാര്യം മനസിലായി. പ്രസംഗിക്കാനും ഉപദേശിക്കാനും എളുപ്പമാണ്, ജീവിക്കാന്‍ ആണു ബുദ്ധിമുട്ട്…!
അവസാനം ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി. തത്ക്കാലം നമുക്ക് കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറാം. അവിടെ ഒന്നുകൂടി പരിശോധിക്കാം, ചികിത്സ തേടാം. അങ്ങനെ പെങ്ങളുമായി മറ്റൊരു ആശുപത്രിയിലേക്ക്. അവിടെയും പരിശോധനാഫലം പഴയതുതന്നെ. ചികിത്സിച്ചുനോക്കാം എന്ന് ഡോക്ടര്‍. വേദന നിറഞ്ഞ നാളുകള്‍ ഓരോന്നായി കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഈ ദിവസങ്ങളിലൊക്കെയും ഞങ്ങള്‍ ശക്തമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഉള്ള ആളുകള്‍ ഞങ്ങള്‍ക്കൊപ്പം കൂടി. ചികിത്സയും പ്രാര്‍ത്ഥനയും നടക്കുന്നുണ്ടായിരുന്നെങ്കിലും കൊച്ചിന്‍റെ ആരോഗ്യസ്ഥിതിയില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല. സത്യത്തില്‍ അതു കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുവാണ്. മാത്രമല്ല, ആദ്യത്തെ ആശുപത്രിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശക്തമായി ഇവര്‍ അബോര്‍ഷനു നിര്‍ബന്ധിച്ചുകൊണ്ടും ഇരിക്കുന്നു. ചികിത്സ കൊണ്ട് വലിയ ഫലം ഒന്നും ഉണ്ടാകില്ല എന്നവര്‍ ഉറപ്പിച്ചു പറഞ്ഞു.
എന്തു വന്നാലും അബോര്‍ഷനു ഞങ്ങള്‍ തയാറല്ല എന്ന തീരുമാനം ഞങ്ങള്‍ ആശുപത്രി അധികൃതരെ അറിയിച്ചു. എങ്കിലും അബോര്‍ഷനു അവര്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. “എന്തായാലും ഈ കുഞ്ഞു അമ്മയുടെ ഉദരത്തില്‍ മരിക്കും. ഇനി അഥവാ ജീവിച്ചാലും ബൌദ്ധികമായും ആരോഗ്യപരമായും വളരെയേറെ പ്രശ്നങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് അതിനെ നേരത്തെ കളഞ്ഞുകൂടേ?” ഇതായിരുന്നു അവരുടെ വാദം. “മരിക്കും എന്നു പറഞ്ഞൊ ആരോഗ്യമില്ലെന്നു പറഞ്ഞൊ നമ്മള്‍ ആരെയും കൊല്ലാറില്ലല്ലൊ. മരിക്കുന്നെങ്കില്‍ മരിച്ചോട്ടെ, പക്ഷെ ഞങ്ങളുടെ കൊച്ചിനെ ഞങ്ങള്‍ കൊല്ലില്ല” എന്നു ഞങ്ങളും. ഈ തീരുമാനത്ത്റ്റില്‍ എന്നെ ഏറെ അതിശയിപ്പിച്ചതു പെങ്ങളും ഭര്‍ത്താവും തന്നെയായിരുന്നു. അന്തിമതീരുമാനം അവരുടേതാണു എന്നു ഞങ്ങള്‍ സൂചിപ്പിച്ചപ്പോള്‍, “എന്തുവന്നാലും ഞങ്ങള്‍ക്കീ കൊച്ചിനെ വേണം” എന്നവര്‍ നിര്‍ബന്ധം പറഞ്ഞു. “ഇനി അഥവാ കുഞ്ഞ് ജനിക്കുന്നതിനു മുമ്പേ മരിച്ചാലും അതു ഗര്‍ഭത്തിലായിരിക്കുന്നിടത്തോളം കാലം ഞങ്ങള്‍ അതിനെ സ്നേഹിക്കും. അതല്ല, കുഞ്ഞു പത്തോ ഇരുപതോ മുപ്പതോ വയസു വരെ ജീവിച്ചാലും ഞങ്ങള്‍ക്ക് ജീവനുള്ളിടത്തോളം കാലം ഞങ്ങള്‍ അവനെ/അവളെ സ്നേഹിക്കും” എന്നായിരുന്നു അവരുടെ മറുപടി. “നിങ്ങളുടെ കൂടെ ഞങ്ങള്‍ ഉണ്ടാകും” എന്നു ഞങ്ങള്‍ അവര്‍ക്ക് വാക്കു കൊടുത്തു.
അവസാനം അബോര്‍ഷന്‍ ചെയ്യാനുള്ള നിര്‍ബന്ധം സഹിക്കവയ്യാതെ ഞങ്ങള്‍ ആശുപത്രി മാറാന്‍ തീരുമാനിച്ചു. ഇതു മൂന്നാമത്തെ ആശുപത്രിയാണ്. ചെന്ന പാടെ ഡോക്ടറിനെ ഞങ്ങള്‍ നിലപാട് അറിയിച്ചു. “ഇത്രയും പ്രശ്നമുള്ള കൊച്ചാണ്. അബോര്‍ഷനു നിര്‍ബന്ധിക്കരുത്. അതിനു ഞങ്ങള്‍ തയാറല്ല.” ഡോക്ടര്‍ സമ്മതിച്ചു. വിശ്രമം വേണം. അതല്ലാതെ ഇതിനു വേണ്ടി മാത്രമായി വേറെ പ്രത്യേകിച്ച് മരുന്നുകള്‍ ഒന്നും ഇനിയില്ല. ക്രിത്യമായ ഇടവേളകളില്‍ ചെക്കപ്പിനു ചെല്ലണം.
അങ്ങനെ മാസം മൂന്നു കഴിഞ്ഞു. ആഗസ്റ്റ് 13 ഞായറാഴ്ച. ഒന്‍പത് മണിക്കത്തെ കുര്‍ബ്ബാന കൂടാനായി പെങ്ങളും അമ്മയും കൂടി പോയി. കുര്‍ബ്ബാന കൂടി ദിവ്യകാരുണ്യം സ്വീകരിച്ച് വീട്ടിലെത്തി. അതിനുശേഷം കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ പെങ്ങള്‍ക്ക് അസ്വസ്ഥത. എട്ടുമാസമേ ആയിട്ടുള്ളു. എങ്കിലും സംശയം തോന്നി അവളേയും കൂട്ടി ഉടനെതന്നെ ആശുപത്രിയിലെത്തി.
അവിടെയെത്തി ഒരു മണിക്കൂറിനുള്ളില്‍ അവള്‍ പ്രസവിച്ചു. അമ്നിയോട്ടിക്ക് ഫ്ലൂയിഡ് ഇല്ലായെന്നു പറഞ്ഞ അവള്‍ക്ക് വളരെ സ്വാഭാവികമായ ഒരു പ്രസവം! സുന്ദരിയായ ഒരു മാലാഖ. ജീവനോടെയാണു അവളെ ദൈവം ഈ ലോകത്തിലേക്ക് അയച്ചത്. പക്ഷെ ഇരുപതു മിനിറ്റിനു ശേഷം ഈ ലോകത്തിലേക്ക് അവളെ അയച്ച ദൈവം തന്നെ അവളെ സ്വര്‍ഗത്തിലേക്കും കൂട്ടിക്കൊണ്ടു പോയി. അവളുടെ അമ്മ ആശുപത്രിയിലായിരിക്കുമ്പോള്‍ തന്നെ അവളെ പള്ളിയില്‍ കബറടക്കി.
ആരും തകര്‍ന്നുപോകുന്ന നിമിഷങ്ങള്‍. സങ്കടമുണ്ടായിരുന്നു പെയ്താല്‍ തീരാത്ത സങ്കടം. എന്നാല്‍ ഞങ്ങള്‍ തകര്‍ന്നില്ല. മരിക്കുന്നതിനു തൊട്ടു മുമ്പ് അവള്‍ അമ്മയുടെ ഉദരത്തില്‍ ഈശോയുടെ വിശുദ്ധകുര്‍ബാനയില്‍ പങ്കുകൊണ്ടിരുന്നു. ഈശോയെ സ്വീകരിച്ചിരുന്നു. അവളുടെ അപ്പനും അമ്മയും ഞങ്ങളെല്ലാവരും അവള്‍ക്കുവേണ്ടി ദിവസവും കര്‍ത്തൃസന്നിധിയില്‍ കൈയുയര്‍ത്തുന്നുണ്ടായിരുന്നു. അവള്‍ ജനിക്കുമ്പോഴും മരിക്കുമ്പോഴും ഞാന്‍ കര്‍ത്താവിന്‍റെ അള്‍ത്താരയില്‍ ബലിയര്‍പ്പിക്കുകയായിരുന്നു. അവള്‍ക്കുവേണ്ടിയും അവളുടെ അമ്മയ്ക്കുവേണ്ടിയും ആയിരങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. അതായിരുന്നിരിക്കണം ഞങ്ങളുടെ ബലം.
പിറ്റേദിവസം ഞാന്‍ ആശുപത്രിയിലേക്ക് ഫോണ്‍ വിളിച്ചപ്പോല്‍ അവിടുത്തെ കൌണ്‍സിലര്‍ ആയ ഒരു സിസ്റ്റര്‍ പെങ്ങളെ സന്ദര്‍ശിക്കാനായി അവളുടെ മുറിയില്‍ ഉണ്ടായിരുന്നു. ആ സിസ്റ്റര്‍ പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. “മറ്റുള്ളവരെ പോലെയല്ല, ഇവള്‍ നല്ലവണ്ണം ഒരുങ്ങിയിട്ടുണ്ട്.” ഉള്ളില്‍ വേദന ഉണ്ടായപ്പോഴും തകരാതെ ഞങ്ങളെ കാത്തുപാലിച്ചത് ദൈവമാണ്. മാതാവിന്‍റെ മാധ്യസ്ഥമാണ്…
അന്നു ഞങ്ങള്‍ കണ്ടത് ഒരു അത്ഭുതമാണ്. അത്ഭുതമെന്ന് പറഞ്ഞാല്‍ അതു നമ്മള്‍ ആഗ്രഹിക്കുന്നത് നടക്കുന്നതു മാത്രമല്ല, എന്തു നടക്കുന്നോ അതിനെ സന്തോഷത്തോടെ സ്വീകരിക്കാന്‍ സാധിക്കുന്നതാണ്. “എന്‍റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്‍റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ.” എന്നു പ്രാര്‍ത്ഥിച്ചവനാണ് നമ്മുടെ മാതൃക. “അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണമെ” എന്ന് ആണു നാം ദിനവും പ്രാര്‍ത്ഥിക്കുന്നത്. അതിനുവേണ്ടി നാം തയാറാകുന്നതാണു ശരിയായ അത്ഭുതം.
ആ മൂന്നു മാസവും അതുകഴിഞ്ഞും ഞങ്ങള്‍ അനുഭവിച്ച ദൈവാനുഭവത്തെക്കുറിച്ച് എഴുതിയാല്‍ ഈ കുറിപ്പ് ഇനിയും നീണ്ടുപോകും. അതിനാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ കൂടി പങ്കുവച്ചുകൊണ്ട് നിര്‍ത്താം.
- ശരിയായ അര്‍ത്ഥത്തില്‍ ഒരു ക്രിസ്ത്യാനി ആയിരിക്കുന്നത് അത്ര എളുപ്പമല്ല.
- ഈ ലോകം ശക്തിയുള്ളവന്‍റെ മാത്രം അല്ല, ബലഹീനന്‍റേത് കൂടിയാണ്. ബുദ്ധിയുള്ളവന്‍റെ മാത്രം അല്ല, ബുദ്ധിയില്ലാത്തവന്‍റേതു കൂടിയാണ്. ഗര്‍ഭപാത്രത്തിന്‍റെ പുറത്തുള്ളവരുടെ മാത്രമല്ല, അകത്തുള്ളവരുടേതു കൂടിയാണ്.
- ജീവന്‍, അതു ഏതു അവസരത്തിലായാലും ജീവന്‍ ആണ്. അതിനു ഗ്രഡേഷന്‍ നിശ്ചയിച്ച് അതിനെ ഇല്ലാതാക്കാന്‍ ഉള്ള അവകാശം നേടുന്നത് മറ്റുള്ളവരുടെ ജീവിതത്തില്‍ “ദൈവം” ആകാനുള്ള ശ്രമങ്ങളാണ്. “ദൈവത്തെപോലെ ആകാന്‍ ശ്രമിച്ച ആദിമാതാപിതാക്കളുടെ പാപത്തിന്‍റെ ബാക്കിപത്രം ആണ് അത്.
- ശക്തിയില്ലാത്തവനെ കൊല്ലാന്‍ ശ്രമിക്കുന്നത് ഭീരുത്വമാണ്. പ്രാരാബ്ദമാകുന്നവരെ കൊല്ലാന്‍ ശ്രമിക്കുന്നത് നാസിസമാണ്. ഉപയോഗമില്ലാത്തവരെ നശിപ്പിക്കുന്നത് ഉപഭോഗമാണ്.
- ഗര്‍ഭപാത്രത്തിലെ ജീവനു വിലയുണ്ടാകട്ടെ..! എല്ലാവരെയും സ്നേഹിക്കുവാന്‍ ഉള്ള മനസുണ്ടാകട്ടെ.
അവസാനമായി,
ഞങ്ങള്‍ ഞങ്ങടെ കൊച്ചുമാലാഖയ്ക്ക് ജിയന്ന എന്നാണു പേരിട്ടിരിക്കുന്നത്. ഗര്‍ഭപാത്രത്തിലെ ജീവന്‍റെ പോരാളി ആയിരുന്ന ജിയന്ന പുണ്യവതിയുടെ പേരല്ലാതെ മറ്റെന്താണു അവള്‍ക്ക് നല്‍കാനാവുക!