ഗ്രാമീണ കർഷകരെ കോർപറേറ്റുകൾക്കു തീറെഴുതിക്കൊടുത്തു ലോക്സഭ പാസാക്കിയ കാർഷികോത്പന്ന വ്യാപാര വാണിജ്യ ബിൽ കാർഷികമേഖലയിൽ വൻ പ്രഹരമേൽപ്പിക്കുമെന്നും ബില്ലിനെതിരേയുള്ള ദേശീയ പ്രക്ഷോഭത്തിൽ കർഷക പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പങ്കുചേരണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കർഷകരുടെ ക്ഷേമത്തിനെന്നപേരിൽ അവതരിപ്പിച്ച ബില്ലുകൾ കോർപറേറ്റുകളെ സംരക്ഷിക്കാനാണ്. പഞ്ചാബിലെ കർഷകരുടെ എതിർപ്പാണ് കേന്ദ്രമന്ത്രിയുടെ രാജിയിൽ കലാശിച്ചത്. ബില്ലിനു കാർഷികോത്പന്ന സംഭരണം ഫുഡ് കോർപറേഷൻ നിർത്തണമെന്ന ശാന്തകുമാർ കമ്മീഷന്റെ റിപ്പോർട്ട് നടപ്പിലാക്കുക എന്ന ലക്ഷ്യവുമുണ്ട്. അഗ്രിമാർക്കറ്റ് പ്രൊഡ്യൂസ് കമ്മിറ്റികൾ ഇല്ലാതാകുന്നതോടെ കോർപറേറ്റുകൾ നിശ്ചയിക്കുന്ന വിലയ്ക്ക് ഉത്പന്നം വിൽക്കേണ്ടി വരും. ഇപ്പോൾ റബറിന് സംഭവിച്ചിരിക്കുന്ന സ്ഥിതിവിശേഷം ധാന്യങ്ങൾ ഉൾപ്പെടെ എല്ലാ കാർഷികോത്പന്നങ്ങൾക്കുമുണ്ടാകും. പച്ചക്കറി -ധാന്യ സംഭരണ മേഖലയിൽ തൊഴിൽ നഷ്ടത്തിനും പുതിയ ബില്ലുകൾ ഇടയാക്കുമെന്നും വി.സി. സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
ബില്ലിനെതിരേയുള്ള ദേശീയ പ്രക്ഷോഭത്തിന്റെ മുന്നോടിയായി കർഷക സംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി നാളെ ഉച്ചകഴിഞ്ഞ് 3.30നു വെബ് കോണ്ഫറസായി ചേരും. 23ന് രാവിലെ 11ന് റിസർവ് ബാങ്ക് ഓഫീസുകൾക്കു മുന്പിൽ കർക്ഷകർ പ്രതിഷേധ ധർണ നടത്തുമെന്നും 25ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കർഷക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജനറൽ സെക്രട്ടറി അഡ്വ. ബിനോയ് തോമസ് പറഞ്ഞു.