പക്ഷിപ്പനി:നഷ്ടപരിഹാരവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : പക്ഷിപ്പനിയെ സംസ്ഥാന ദുരന്തപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ മന്ത്രിസഭാ യോഗത്തില്‍ കര്‍ഷകര്‍ക്ക് മുന്‍ വര്‍ഷത്തെ പോലെ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി.

രണ്ട് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള പക്ഷി ഒന്നിന് 200 രൂപയും രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള പക്ഷിക്ക് 100 രൂപയും നശിപ്പിക്കുന്ന മുട്ട ഒന്നിന് 5 രൂപ എന്നിങ്ങനെയാണ് നഷ്ട പരിഹാര തുക.

താറാവുകളെ കൂട്ടത്തോടെ കൊന്ന പ്രദേശങ്ങളില്‍ 10 ദിവസം കര്‍ശന നിരീക്ഷണം തുടരും. ഇവിടങ്ങളില്‍നിന്നും വീണ്ടും സാംപിള്‍ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രോഗം റിപ്പോര്‍‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പക്ഷി‍പ്പനി സംസ്ഥാന ദുരന്ത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

അതിര്‍ത്തികളില്‍ ഉള്‍പ്പെടെ അ‍തിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടുന്നതിനും രോഗതീവ്രത കുറയ്ക്കുന്നതിനും ഫലപ്രദമായ നടപടികളെടുക്കാന്‍ ഇരു ജില്ലകളിലെയും കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി കെ. രാജു അറിയിച്ചു.

Leave a Reply