താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള‌ള സര്‍ക്കാര്‍‌ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ സ്വയംഭരണ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള‌ള സര്‍ക്കാര്‍‌ തീരുമാനം മരവിപ്പിച്ച്‌ ഹൈക്കോടതി. പി.എസ്.സി റാങ്ക്‌ഹോള്‍ഡേഴ്‌സ് ഉള്‍പ്പടെ ആറോളം ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്. ഇതുവരെ പൂര്‍ത്തിയാകാത്ത നിയമങ്ങളില്‍ ഉത്തരവ് ബാധകമാകും.

വിവിധ സ്ഥാപനങ്ങളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരുന്നു, ഇതിനെതിരെയാണ് പി.എസ്.സി റാങ്ക് ജേതാക്കള്‍ കോടതിയെ സമീപിച്ചത്. 12ന് കോടതി ഈ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും അതുവരെ പുതിയ നിയമനം പാടില്ലെന്നുമാണ് കേസ് പരിഗണിച്ച ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടത്.

താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി റാങ്ക് ജേതാക്കള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം ഹാജരായി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെല്‍ട്രോണ്‍, കില, സി-ഡി‌റ്റ്, സാക്ഷരത മിഷന്‍, യുവജനക്ഷേമ കമ്മീഷന്‍, എല്‍ബിഎസ്, വനിതാ കമ്മിഷന്‍, സ്‌കോള്‍ ഇന്ത്യ, ഈ‌റ്റ തൊഴിലാളി ക്ഷേമ ബോര്‍ഡ്, ഫോറസ്‌റ്റ് ഇന്‍ഡസ്‌ട്രിസ് ട്രാവന്‍കൂര്‍ ലിമി‌റ്റഡ്, ബ്യൂറോ ഓഫ് ഇന്‍ഡസ്‌ട്രിയല്‍ പ്രമോഷന്‍ എന്നിവിടങ്ങളിലാണ് താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്.

Leave a Reply