സംസ്ഥാനത്ത് ഇന്നലെ മൂന്നര ലക്ഷത്തിലധികം പേര്‍ വാക്സിൻ സ്വീകരിച്ചു; റെക്കോഡ് സൃഷ്ടിച്ച്‌ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനില്‍ റെക്കോഡ് സൃഷ്ടിച്ച്‌ ആരോഗ്യവകുപ്പ്. ഇന്നലെ മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്സിന്‍ നല്‍കിയത്. 3,53,454 പേര്‍ ഇന്നലെ വാക്സിന്‍ സ്വീകരിച്ചു. 46,264 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവന്തപുരമാണ് ഒന്നാമത്. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.

41,039 പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ വാക്സിന്‍ നല്‍കിയത്. കോഴിക്കോട് 35000 ന് മുകളിലും വാക്സിനേഷന്‍ നടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. എല്ലാ ജില്ലകളിലും 10,000 ലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1504 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്.

സര്‍ക്കാര്‍ തലത്തില്‍ 1,397 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 107 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. സംസ്ഥാനത്തെ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കി വരികയായിരുന്നു. രണ്ട് ലക്ഷം മുതല്‍ രണ്ടര വരെ പ്രതിദിനം വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്.ചില ദിവസങ്ങളില്‍ ഈ ലക്ഷ്യവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പലപ്പോഴും വാക്‌സിന്റെ ലഭ്യത കുറവ് കാരണം കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും സ്ലോട്ടും അനുവദിക്കാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ട് ദിവസങ്ങളിലായി 11 ലക്ഷത്തിലേറെ വാക്‌സിന്‍ വന്നതോടെ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ വന്നില്ലെങ്കില്‍ വീണ്ടും ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ പ്രയത്‌നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്ത് ദിവസവും 3 ലക്ഷം വാക്‌സിന്‍ വച്ച്‌ നല്‍കാനായി ഒരു മാസത്തേക്ക് 90 ലക്ഷം വാക്‌സിനാണ് ആവശ്യം.

അതിനാലാണ് കേന്ദ്ര സംഘം വന്നപ്പോള്‍ 90 ലക്ഷം വാക്‌സിന്‍ ആവശ്യപ്പെട്ടത്. വരുന്ന രണ്ട് മാസത്തേയ്ക്ക് 60 ലക്ഷം നല്‍കണമെന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇനിയും ഇതുപോലെ ഒരുമിച്ച്‌ വാക്‌സിന്‍ വന്നാല്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,70,57,347 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,21,55,765 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 40,01,582 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.