ഉദരത്തിലെ നിലയ്ക്കാത്ത നിലവിളികള്‍; ഓഗസ്റ്റ് 10 ന് ഇന്ത്യയില്‍ വിലാപ ദിനം

ഉദരത്തില്‍ ഉയരുന്ന നിലവിളികളുടെ രോദനം സമൂഹ മനഃസാക്ഷിയുടെ മുമ്പില്‍ ഉയര്‍ത്തുന്നതിനും ജീവന്റെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓഗസ്റ്റ് 10-ന് ഇന്ത്യയിലെ കത്തോലിക്ക സഭ രാജ്യത്ത് വിലാപദിനമായി ആചരിക്കുന്നു. ഇന്ത്യയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാകു ന്ന ദിനമാണ് ഓഗസ്റ്റ് 10. 1971 ഓഗസ്റ്റ് 10 നായിരുന്നു രാജ്യത്ത് ഈ നിയമം നിലവില്‍ വന്നത്. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
രാജ്യത്ത് ഈ നിയമം നടപ്പിലാക്കിയതിനുശേഷം ജീവനുനേരെയുള്ള അതിക്രമം കുറഞ്ഞുവരുന്നതിന്റെ യാതൊരുവിധ സൂചനകളുമില്ലെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. 1971 ല്‍ എംടിപി ആക്ട് ഇന്ത്യയില്‍ നടപ്പിലാക്കിയപ്പോള്‍ അബോര്‍ഷനുകള്‍ക്കുള്ള സമയപരിധി ഗര്‍ഭധാരണത്തിന്റെ 20 ആഴ്ചവരെയായിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന നിയമഭേദഗതിയിലൂടെ അത് 24 ആഴ്ചയായി ഉയര്‍ത്തിയിരിക്കുകയാണ്.