കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ബെംഗളൂരു∙ കര്‍ണാടകയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. ഇതേ തുടര്‍ന്ന് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുകയും ചെയ്തു. 72 മണിക്കൂറില്‍ അധികരിക്കാത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.

കേരളത്തില്‍ നിന്നെത്തി ഹോട്ടല്‍, ഹോം സ്‌റ്റേകള്‍, റിസോര്‍ട്ട്, ഡോര്‍മെറ്ററി, എന്നിവിടങ്ങളില്‍ തങ്ങുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. കൂടാതെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് പതിവായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

ബെംഗളൂരുവിലെ കെ.ടി. നഗറിലുള്ള ഒരു നഴ്‌സിങ് കോളജിലെ നിരവധി വിദ്യാര്‍ഥികള്‍ക്കു കഴിഞ്ഞ ദിവസം കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്.

കേരള, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ നടപടി ശക്തമാക്കാന്‍ ഡപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply