തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്‍പത് മുതല്‍ 31വരെ വാക്‌സിനേഷന്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്താമക്കിയത്. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയും യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എത്രയും വേഗം പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.
സംസ്ഥാനത്തിന് ലഭിക്കുന്ന വാക്‌സിന് പുറമേ സ്വകാര്യ ആശുപത്രികളിലും വാക്‌സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ സംസ്ഥാന 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങി അതേ നിരക്കില്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കും.
വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും വാങ്ങിയ വാക്‌സിനുകളില്‍ നിന്ന് ആശുപത്രികളുമായി ചേര്‍ന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടത്താവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഇതിനുവേണ്ട സൗകര്യം ഒരുക്കാവുന്നതാണ്. ഓഗ്‌സറ്റ് 15നുള്ളില്‍ മുതിര്‍ പൗരന്മാര്‍ക്ക് വാക്‌സിനേഷന്‍ കൊടുത്ത് തീര്‍ക്കും. 60 വയസ് കഴിഞ്ഞവരുടെ ആദ്യ ഡോസാണ് പൂര്‍ത്തീകരിക്കുക. കൂടാതെ കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ ചെന്ന് വാക്‌സിന്‍ നല്‍കുന്നതിന് സൗക്രര്യം ഒരുക്കും.
അതേസമയം ബുധനാഴ്ച മുതല്‍ കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കും. അതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ പാലിച്ച് മാളുകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ തുറന്ന് പ്രവര്‍ത്തിക്കാം.