ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു; ജവാന് വീരമ്യത്യു, രണ്ട് പേർക്ക് പരിക്ക്

ഛത്തീസ്ഗഡിലെ അബൂജ്മാറില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.

ഒരു ജവാന് വീരമൃത്യു വരിച്ചു.ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരിക്കുണ്ട്. രാവിലെ നാരായണ്‍പൂര്‍, കാങ്കര്‍, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധന നടത്തുന്നതിനിടെ ഇവര്‍ക്ക് നേരേ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സേന അറിയിച്ചു.

ഛത്തീസ്‌ഗഡില്‍ നാരായണ്‍പൂർ ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നാരായണ്‍പൂർ, ബീജാപൂർ, ദന്തേവാഡ ജില്ലകളില്‍ ഉള്‍പ്പെടുന്ന ഒരു കുന്നിൻ പ്രദേശമാണ് അബുജ്മർ. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതും അധികം ആളുകള്‍ എത്തിച്ചേരാൻ കഴിയാത്തതുമായ ഈ പ്രദേശം മാവോയിസ്റ്റുകളുടെ പ്രധാന കേന്ദ്രമാണ്.മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്ന് നാരായണ്‍പൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ ജില്ലകളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം അബുജ്മർ വനത്തില്‍ എത്തുകയായിരുന്നു.

നാല് ജില്ലകളില്‍ നിന്നുള്ള ഡിസ്ട്രിക് റിസർവ് ഗാർഡിന്റെ (ഡിആർജി), സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) 53ാം ബറ്റാലിയനും സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തില്‍ ഉള്‍പ്പെടുന്നു. ഈ മാസം പന്ത്രണ്ടിനാണ് ഉദ്യോഗസ്ഥർ അബുജ്മർ വനത്തില്‍ ഓപ്പറേഷൻ ആരംഭിച്ചത്.അടുത്തിടെ നാരായണ്‍പൂർ അടക്കമുള്ള പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ നിരവധി മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. കഴിഞ്ഞ മാസം പത്താം തീയതി ഗഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ പത്തിലധികം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.