വൈറസിന് ഏതറ്റം വരെ പോകാം;ഇന്ത്യയെ വിമർശിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ വിമര്‍ശനം. വിനാശകാരിയായ വൈറസിനെ നിസാരവത്കരിച്ചതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം എന്ന് ഡബ്ല്യുഎച്ച്‌.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തി. വൈറസിന് ഏതറ്റം വരെ പോകാമെന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

പ്രതിദിന മരണനിരക്കില്‍ ഇന്ത്യ റെക്കോര്‍ഡിലെത്തിയത് രാജ്യത്തിന്റെ വീഴ്ചയാണ്. വാക്‌സിനേഷനും പരിശോധനക്കും ചികിത്സക്കും വിമുഖത കാട്ടിയതാണ് മരണസംഖ്യ ഇത്ര ഉയരാന്‍ കാരണം. ഇന്ത്യയുടെ കോവിഡ് വ്യാപന തീവ്രതയില്‍ താന്‍ ആശങ്കാകുലനാണെന്നും ജനീവയില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,624 മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 1,66,10,481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,38,67,997 പേര്‍ രോഗമുക്തി നേടി. ആകെ മരണ സംഖ്യ 1,89,544. നിലവില്‍ 25,52,940 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്.

അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ദേശീയ തലസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം തുടരുന്നതിനിടെ, ജയ്പൂര്‍ ഗോള്‍ഡന്‍ ഹോസ്പിറ്റലില്‍ 20 രോഗികള്‍ ഒറ്റരാത്രികൊണ്ട് മരിച്ചു. 30 മിനിറ്റ് ഓക്സിജന്‍ വിതരണം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ജയ്പൂര്‍ ഗോള്‍ഡന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു. ആശുപത്രിയിലെ 200 ഓളം കോവിഡ് -19 രോഗികളാണ് നിലവില്‍ ഓക്സിജനെ ആശ്രയിച്ചിരിക്കുന്നത്.

Leave a Reply