അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ലദീമീര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ലദീമീര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. രണ്ടുകൂട്ടരും തമ്മിലെ ബന്ധം തീര്‍ത്തും മോശമായിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ആയുധനിയന്ത്രണവും റഷ്യയുടെ സൈബര്‍ ആക്രമണമെന്ന അമേരിക്കയുടെ ആരോപണവും ചര്‍ച്ച ചെയ്തെന്നാണ് സൂചന. റഷ്യന്‍ പ്രതിപക്ഷനേതാവ് നവാല്‍നിയുടെ സ്ഥിതിയും വിഷയമായെന്നാണ് സൂചന.

ജനീവ തടാകക്കരയിലെ ഉച്ചകോടി വേദിയായ ‘വില്ല ല ഗ്രാഞ്ചി’ല്‍, പുസ്തകത്തട്ടുകള്‍ പശ്ചാത്തലമായുള്ള പഴമ നിറ​ഞ്ഞ മുറിയില്‍ 2 മണിക്കൂര്‍ ആദ്യഘട്ട ചര്‍ച്ചയാണ് ബൈഡനും പുടിനും നടത്തിയത്. ഒപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ഗെയ് ലാവ്റോവും ഉണ്ടായിരുന്നു.

ഇടവേള കഴിഞ്ഞ്, കൂടുതല്‍ ഉന്നതഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ചര്‍ച്ച രണ്ടാം ഘട്ടത്തിലേക്കു കടന്നത്.

പതിവ് അമേരിക്കന്‍ രീതിയില്‍ നിന്നും വ്യത്യസ്തമായി റഷ്യയെ വന്‍ ശക്തിയെന്നു വിശേഷിപ്പിച്ചാണ് ബൈഡന്‍ ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. സമാധാനത്തിന്റെ നഗരമായ ജനീവയിലേക്കു സ്വാഗതമെന്നു പറഞ്ഞായിരുന്നു സ്വിസ് പ്രസിഡന്റ് ഗയ് പാമലിന്‍ ഇരു നേതാക്കളെയും വരവേറ്റത്. ഹസ്തദാന വേളയില്‍ ബൈഡന്‍ ആദ്യം കൈ നീട്ടി. തുടര്‍ന്ന്, ലോകം ഉറ്റുനോക്കുന്ന ചര്‍ച്ചയ്ക്കായി ഇരുവരും ബംഗ്ലാവിലേക്കു കയറി വാതില്‍ചാരി.

ചര്‍ച്ചയ്ക്കു തൊട്ടുമുന്‍പ്, മുറിയില്‍ അല്‍പനേരം പ്രവേശനം അനുവദിച്ച റഷ്യ, യുഎസ് മാധ്യമസംഘങ്ങള്‍ തിരക്കുകൂട്ടിയതും സുരക്ഷാഉദ്യോഗസ്ഥര്‍ ഇടപെട്ടതും ബഹളം സൃഷ്ടിച്ചു. ഉച്ചകോടിക്കിടെ വിരുന്നോ ശേഷം സംയുക്ത മാധ്യമസമ്മേളനമോ ഉണ്ടായിരുന്നില്ല. യുക്രെയ്നിലെ ക്രൈമിയ റഷ്യ പിടിച്ചെടുത്തതും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും സമീപകാല ഹാക്കിങ് പരമ്ബരകളും ഉള്‍പ്പെടെ ഒട്ടേറെ വിവാദ വിഷയങ്ങള്‍ നീറിപ്പുകയുന്നതിനിടെയാണു ബൈ‍ഡനും പുടിനും കാണുന്നത്.

റഷ്യയുമായി ബന്ധം തകരാതെ നോക്കാനും സുസ്ഥിരമാക്കാനുമുളള ശ്രമമാണ് ബൈഡന്റേതെന്നാണു വൈറ്റ്‍ഹൗസ് ഉച്ചകോടിയെക്കുറിച്ചു പറഞ്ഞത്.