കടൂണ: നൈജീരിയയിലെ കടൂണയിലെ സെമിനാരിയിൽ നിന്ന് തിങ്കളാഴ്ച രാത്രി തട്ടിക്കൊണ്ടുപോയ മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. ഇന്നലെ പ്രാദേശിക സഭയുടെ ചാൻസലറാണ് മോചന വാര്‍ത്ത സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടുപോയി 48 മണിക്കൂറിന് ശേഷം തങ്ങളുടെ പ്രിയപ്പെട്ട സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയവർ മോചിപ്പിച്ചുവെന്ന് കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോലോ ഒക്ടോബർ 13 -ലെ പ്രസ്താവനയിൽ പറഞ്ഞു. തട്ടിക്കൊണ്ടുപോയ തങ്ങളുടെ സെമിനാരി വിദ്യാര്‍ത്ഥികളുടെ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപ്പസ്തോൽസ് ഓഫ് ഡിവൈൻ ചാരിറ്റി, ലിറ്റിൽ സൺസ് ഓഫ് ദി യൂക്കരിസ്റ്റ് കോൺഗ്രിഗേഷൻ എന്നീ കോൺഗ്രിഗേഷനുകളിലെ നാലാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥികളെയാണ് തിങ്കളാഴ്ച വൈകുന്നേരം ചാപ്പലില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. ഏകദേശം നൂറ്റിഅന്‍പതോളം വിദ്യാർത്ഥികൾ സെമിനാരിയിൽ ഉണ്ടായിരുന്നു. സായുധരുടെ ആക്രമണത്തിൽ പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നു. നൈജീരിയയില്‍ വൈദികരെയും സന്യസ്തരെയും ക്രൈസ്തവരെയും തട്ടിക്കൊണ്ടു പോകുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.