വത്തിക്കാൻ നഗരത്തിന്റെ ‘ലെഗോ’ റെപ്ലിക്ക വിസ്മയക്കാഴ്ചയായി മാറുന്നു

വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കുമേൽ സ്ഥാപിതമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച സെന്റ് പീറ്റേഴ്‌സ് ചത്വരം, പാപ്പമാരുടെ തിരഞ്ഞെടുപ്പിന് വേദിയാകാറുള്ള സിസ്റ്റൈൻ ചാപ്പൽ എന്നിവയുൾപ്പെടെയുള്ള വത്തിക്കാൻ നഗരം അതേപടി മേശപ്പുറത്ത്! ചിക്കാഗോ സ്വദേശിയായ റോക്കോ ബട്ട്‌ളിയർ എന്ന കലാകാരൻ ഒരുക്കിയ വത്തിക്കാൻ നഗരത്തിന്റെ ‘ലെഗോ’ റെപ്ലിക്ക വിസ്മയക്കാഴ്ചയായി മാറുകയാണ്. 68 ഇഞ്ച് നീളവും 52 ഇഞ്ച് വീതിയിലുമാണ് (ഏകദേശം 25 ചതുരശ്രയടി) നിത്യനഗരത്തിന്റെ ചെറുപതിപ്പ് പടുത്തിയർത്തിയത് എന്നതുതന്നെ പ്രധാന ആകർഷണം.

പ്ലാസ്റ്റിക്കുകൊണ്ടുള്ള ചെറുകട്ടകൾ കൂട്ടിവെച്ച് കെട്ടിടങ്ങളുടെയും മറ്റും മാതൃകകൾ തയാറാക്കുന്ന കലയ്ക്കാണ് ‘ലെഗോ’ ആർട് എന്ന് പറയുന്നത്. വത്തിക്കാൻ സിറ്റിയുടെ പൂർണ ലെഗോ മാതൃക നിർമിച്ച ലോകത്തെ ആദ്യ വ്യക്തി എന്ന ഖ്യാതിയും ഇനി റോക്കോ ബട്ട്‌ളിയറിന് സ്വന്തം. അമേരിക്കയിൽ 2015ൽ പാപ്പ നടത്തിയ പര്യടനത്തിന് മുന്നോടിയായി പെൻസിൽവേനിയ സ്വദേശിയായ കത്തോലിക്കാ വൈദികൻ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന്റെ മാതൃക നിർമിച്ചിട്ടുണ്ടെങ്കിലും വത്തിക്കാൻ സിറ്റിയുടെ പൂർണമായ ലെഗോ മാതൃക നിർമിക്കപ്പെട്ടത് ഇതാദ്യം.

67,000 ലെഗോ ബ്ലോക്കുകൾ ഉപയോഗിച്ച് 70 ദിവസങ്ങളിലായി 500ൽപ്പരം മണിക്കൂർ എടുത്താണ് ഇത് തയാറാക്കിയത്. ഇത് കൂട്ടിച്ചേർക്കാൻ 28 ദിവസങ്ങളിലായി 300 മണിക്കൂറുകൾ പിന്നേയും വേണ്ടിവന്നു. പ്രത്യേകം നിർമിച്ച 1300ൽപ്പരം ലെഗോ ബ്ലോക്കുകളും ഉപയോഗിച്ചിട്ടുണ്ട്. 2019 നവംബറിൽ റോമിലേക്കും വത്തിക്കാനിലേക്കും നടത്തിയ യാത്രയിലാണ് വത്തിക്കാൻ സിറ്റിയുടെ ലെഗോ പതിപ്പ് നിർമിക്കണമെന്ന ആഗ്രഹം ബട്ട്‌ളിയർക്കുണ്ടായത്.

വത്തിക്കാൻ സിറ്റിയുടെ സവിശേഷമായ പൈതൃകമാണ് ഈ ശ്രമത്തിന് തന്നെ പ്രചോദിപ്പിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ലെഗോ മാതൃകകൾ സൃഷ്ടിക്കുന്നതിൽ 10 വർഷത്തെ പരിചയമുള്ള ബട്ട്‌ളിയർ പാരീസിലെ നോട്രഡാം കത്തീഡ്രൽ, റോമാനഗരം എന്നിവയുടെ ലെഗോ മാതൃകകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഒരു രാജ്യത്തെ പൂർണമായി പുനസൃഷ്ടിക്കുന്നത് ഇതാദ്യമാണ്.

Leave a Reply