കീവ്: മാനുഷിക ഇടനാഴി ഒരുക്കാൻ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിർത്തൽ. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിർത്തൽ.
അതേസമയം, സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോൾടാവയിൽ എത്തി. 694 വിദ്യാർഥികളെ 12 ബസുകളിലാണ് സുരക്ഷിത മേഖലയായ പോൾട്ടോവയിൽ എത്തിച്ചത്. ഇവരെ ട്രെയിൻ മാർഗം പടിഞ്ഞാറൻ യുക്രെയ്നിൽ എത്തിക്കും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്.
സുമിയിൽ നിന്ന് സുരക്ഷാ ഇടനാഴി ഒരുക്കാൻ റഷ്യ തയാറായതാണ് ഒഴിപ്പിക്കൽ സാധ്യമാക്കിയത്. പോളണ്ടിൽ നിന്ന് പ്രത്യേക വിമാനങ്ങളിൽ വിദ്യാർത്ഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കൺട്രോൾ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.

