വിവാദമായ കെ.റെയിൽ സംവാദം ഇന്ന് ; എതിർക്കുന്നവരുടെ പാനലിൽ ആർവിജി മേനോൻ മാത്രം; കൂടുതൽ സമയം നൽകും

തിരുവനന്തപുരം: വന്‍ വിവാദമായ കെ റെയിലിന്‍റെ സില്‍വര്‍ ലൈന്‍ സംവാദം ഇന്ന് നടക്കും.

രാവിലെ പതിനൊന്ന് മുതല്‍ രണ്ട് മണിക്കൂറാണ് സവാദം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കുകയും അലോക് വര്‍മ്മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറുകയും ചെയ്തതോടെ എതിര്‍ക്കുന്നവരില്‍ അവശേഷിക്കുന്നത് ആര്‍വിജി മേനോന്‍ മാത്രമാണ്.

അനുകൂലിക്കുന്ന പാനലില്‍ മുന്‍ റെയില്‍വെ ബോര്‍ഡ് എഞ്ചിനീയര്‍ സുബോധ് ജെയിന്‍, കുഞ്ചറിയ പി ഐസക്, രഘുചന്ദ്രന്‍ നായര്‍ എന്നിവരുണ്ട്. എതിര്‍ പാനലിലുളള ആര്‍വിജി മേനോന് കൂടുതല്‍ സമയം നല്‍കിയും കാണികളില്‍ നിന്നും കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയും സംവാദം നടത്താനാണ് നീക്കം.

ഇതിനിടെ കെ റെയില്‍ സംവാദത്തിന് ബദലായി ജനകീയ പ്രതിരോധ സമിതി മെയ് നാലിന് തിരുവനന്തപുരത്ത് ബദല്‍ സംവാദം സംഘടിപ്പിക്കുന്നുണ്ട്. അലോക് വര്‍മ്മയും ശ്രീധറും ജോസഫ് സി മാത്യുവും ആര്‍വിജി മേനോനും പങ്കെടുക്കും.ഒപ്പം മുഖ്യമന്ത്രിയെയും കെ റെയില്‍ അധികൃതരെയും ക്ഷണിക്കാനും ആലോചനയുണ്ട്

ഇതിനിടെ കണ്ണൂരില്‍ സില്‍വര്‍ലൈനിന്റെ ഭാ​ഗമായുളള അതിരടയാാള കല്ലുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ ഇന്നും തുടരും. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെയാകും കല്ലിടല്‍. പദ്ധതിയെക്കുറിച്ച്‌ കെ റെയില്‍ സംഘടിപ്പിക്കുന്ന സംവാദം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നതിനാല്‍ ഒരുപക്ഷേ കല്ലിടല്‍ അവസാന നിമിഷം ഉപേക്ഷിച്ചേക്കാം എന്ന സൂചനയുണ്ട്. രാവിലെ എടക്കാട് പൊലീസ് സ്റ്റേഷനില്‍വച്ച്‌
നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനമാകും. ഇന്നലെ എടക്കാട് 25 കല്ലുകളാണ് സ്ഥാപിച്ചത്. ഇതില്‍ പലതും പ്രതിഷേധക്കാര്‍ ഇതിനകം പിഴുതുമാറ്റി. കല്ലിടല്‍ തടസ്സപ്പെടുത്തിയ13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്