വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കെഎസ്ഇബി ;സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ കെഎസ്‌ഇബി ആരംഭിച്ചു.

ഊര്‍ജ്ജപ്രതിസന്ധി മറികടക്കാന്‍ മേയ് 31 വരെ യൂണിറ്റിന് പരമാവധി 20 രൂപ വരെ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങും. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വൈദ്യുത നിയന്ത്രങ്ങളില്‍ കുറവ് വരും. അതേസമയം ഇന്ന് ഷെഡ്യൂള്‍ ചെയ്താലും കായംകുളം താപവൈദ്യുത നിലയം ഉത്പാദനം ആരംഭിക്കാന്‍ 45 ദിവസമെങ്കിലുമെടുക്കുമെന്നതു മുന്‍നിര്‍ത്തി ലോഡ് ഷെഡ്ഡിങ്ങും ഫീഡല്‍ കണ്‍ട്രോളും ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു നടപടി.

കെഡിഡിപി നല്ലളം നിലയത്തില്‍ ഒരാഴ്ചത്തേക്ക് ആവശ്യമായ ഇന്ധനം എത്തിച്ച്‌ ഇന്നുതന്നെ പ്രവര്‍ത്തനം ആരംഭിക്കും. 90 മെഗാവാട്ട് വൈദ്യുതി ഇവിടെനിന്നു ലഭിക്കും. പീക് സമയങ്ങളില്‍ എച്ച്‌.ടി/ഇ.എച്ച്‌.ടി. ഉപഭോക്താക്കള്‍ 20-30 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതായാണു കണക്കുകള്‍. അതിനാല്‍ എച്ച്‌.ടി./ഇ.എച്ച്‌.ടി. വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കാന്‍ കെഎസ്‌ഇബിയുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകും.

വൈകിട്ട് ആറിനും 11 നും ഇടയില്‍ ഉയര്‍ന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ഉപയോക്താക്കള്‍ പരമാവധി ശ്രദ്ധിക്കണമെന്നും വൈദ്യുതി ബോര്‍ഡ് അഭ്യര്‍ഥിച്ചു. നിലവില്‍ പ്രതിദിനം ലഭിക്കേണ്ട വൈദ്യുതിയില്‍ 200 മെഗാ വാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ ഘട്ടത്തില്‍ വൈകുന്നേരം 3.30 നും രാത്രി 11.30 നും ഇടയില്‍ 15 മിനുട്ട് വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. നഗരങ്ങളിലും ആശുപത്രി ഉള്‍പ്പെടെയുള്ള അവശ്യ സേവന ഫീഡറുകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല.