വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ,

പള്ളുരുത്തിയിൽ പ്രതിഷേധം

കൊച്ചി: ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് അസ്‌ക്കറലി കസ്റ്റഡിയില്‍.

പള്ളുരുത്തിയിലെ വീട്ടില്‍വെച്ച്‌ ഇന്നു രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ആലപ്പുഴയിലെ കേസ് അന്വേഷിക്കുന്ന സംഘത്തിനു കൈമാറും.
കുട്ടിയെ റാലിയിലേക്കുകൂട്ടികൊണ്ടുവന്നത് പിതാവ് അസ്‌ക്കറലിയാണെന്നാണ് പൊലിസ് വ്യക്തമാക്കിയിരുന്നത്.
എറണാകുളം തോപ്പുംപടി തങ്ങള്‍ നഗര്‍ പൂച്ചമുറി സ്വദേശി അസ്‌ക്കറലി എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണെന്നാണ് പൊലിസ് പറയുന്നത്.
കുട്ടിയെ തിരിച്ചറിഞ്ഞതിനു പിന്നാലെ ഈ വീട്ടില്‍ ആലപ്പുഴ സൗത്ത് പൊലിസ് എത്തിയെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കുടുംബം ഒളിവില്‍ പോവുകയായിരുന്നു. ഇന്ന് ഇയാള്‍ വീട്ടിലെത്തിയപ്പോഴാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
അതേ സമയം മകന്‍ മുദ്രാവാക്യം വിളിച്ചത് ആര്‍.എസ്.എസിനെതിരേയാണെന്നാണ് അസ്‌ക്കറലിയുടെ വിശദീകരണം.
അതേ സമയം പള്ളുരുത്തിയില്‍ അസക്കറലിയെ കസ്റ്റഡിയിലെടുത്തതില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ നടത്തുകയാണ്.

അതേ സമയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 18 പേരെയും റിമാന്‍ഡ് ചെയ്തു. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് റിമാന്‍ഡ് ചെയ്തത്.