കുരങ്ങ് വസൂരി വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ല: ലോകാരോഗ്യ സംഘടന

ജനീവ: കുരങ്ങുവസൂരിക്കെതിരായ വാക്സിനുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്നും ആളുകള്‍ അണുബാധയുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ലോകാരോഗ്യസംഘടന.

കുരങ്ങുവസൂരി തടയുന്നതിന് ഈ വാക്‌സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന 100 ശതമാനം ഫലപ്രാപ്തി പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് റോസമണ്ട് ലൂയിസ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ‘വാക്‌സിനെ കുറിച്ച്‌ഞങ്ങള്‍ക്ക് കൃത്യമായ വിവരങ്ങളില്ല. വാക്‌സിന്‍ എടുക്കുമെങ്കിലും ഓരോ വ്യക്തിയും രോഗം വരാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും അപകടസാധ്യത കുറയ്ക്കണമെന്നും അവര്‍ പറഞ്ഞു.

92 ലധികം രാജ്യങ്ങളിലായി 35,000 ലധികം കുരങ്ങുവസൂരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ആഴ്ചമാത്രം ഏകദേശം 7,500 കുരങ്ങുവസൂരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇത് മുന്‍ ആഴ്ചയെ അപേക്ഷിച്ച്‌ 20 ശതമാനം വര്‍ധനയാണെന്നും അവര്‍ പറഞ്ഞു. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് കുരങ്ങുപനി കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഡബ്ല്യുഎച്ച്‌ഒ മേധാവി പറഞ്ഞു.

കുരങ്ങവസൂരി വൈറസ് എളുപ്പത്തില്‍ പകരില്ല. സാധാരണയായി രോഗബാധിതനായ വ്യക്തിയുമായുള്ള ലൈംഗിക ബന്ധം ഉള്‍പ്പെടെയുള്ള അടുത്ത ശാരീരിക സമ്ബര്‍ക്കത്തിലൂടെയാണ് ഇത് പടരുന്നത്. രോഗം ബാധിച്ച്‌ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സുഖം പ്രാപിക്കും. പനി, വിറയല്‍, വ്യാപകമായ ചുണങ്ങു തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞ വ്യക്തികള്‍ എന്നിവരിലാണ് രോഗം കൂടുതല്‍ രൂക്ഷമായി കാണുന്നത്.