കോട്ടയം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം. പലയിടത്തും പോലീസ് സാന്നിധ്യമുണ്ടെങ്കിലും അക്രമികൾ തെരുവുകളിൽ അഴിഞ്ഞാടുകയാണ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കഐസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി.
തിരുവനന്തപുരം ജില്ലയിലെ അട്ടക്കുളങ്ങരയിലും എറണാകുളം പകലോമറ്റത്തും കഐസ്ആർടിസി ബസുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു. കോഴിക്കോട് നഗരത്തിൽ മാത്രം നാലോളം ബസുകൾക്ക് നേരെ ആക്രമണമുണ്ടായി. ബംഗളൂരു, കണ്ണൂർ സർവീസുകൾക്ക് നേരെയും സമരക്കാർ പതുങ്ങി നിന്ന് കല്ലെറിഞ്ഞു. മൂന്ന് ചരക്ക് ലോറികൾക്കെതിരേയും സമരാനുകൂലികൾ ആക്രമണം നടത്തി.
തിരുവനന്തപുരം കുമരിചന്തയിൽ റോഡിലിറങ്ങിയ ഓട്ടോറിക്ഷ സമരക്കാർ അടിച്ചു തകർത്തു. പ്രദേശത്ത് തുറന്ന കടകളെല്ലാം സമരക്കാർ അടപ്പിച്ചു. 50 ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംഘം ചേർന്ന് എത്തിയാണ് ബലമായി കടകൾ അടപ്പിച്ചത്. പ്രദേശത്ത് 20 ഓളം പോലീസുകാർ ഉണ്ടായിരുന്നെങ്കിലും ഇവർ കാഴ്ചക്കാരായി നോക്കി നിന്നു.
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലും വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ചിലയിടത്ത് ഹർത്താൽ അനുകൂലികൾ പെട്രോൾ ബോംബ് എറിഞ്ഞതായും വിവരമുണ്ട്.