ക്വാറി ഉടമകളെ പിന്തുണച്ച്‌ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍

ക്വാറി ഉടമകളെ പിന്തുണച്ച്‌ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍. ജനവാസ കേന്ദ്രങ്ങള്‍ക്ക് 50 മീറ്റര്‍ പരിധിയില്‍ ക്വാറികള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്‍റെ ഹര്‍ജി.

ഹൈക്കോടതി വിധിക്ക് സ്റ്റേ വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ക്വാറികള്‍ ജനവാസ മേഖലയ്ക്ക് 200 മീറ്ററിന് അപ്പുറമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിലൂടെ നിലവിലെ ക്വാറികള്‍ക്ക് സംരക്ഷണം ഹൈക്കോടതി നല്‍കി. എന്നാല്‍ പുതിയ ക്വാറികള്‍ അനുവദിക്കുമ്ബോള്‍ 200 മീറ്റര്‍ പരിധി പാലിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

ഇതിന് എതിരെയാണ് ക്വാറി ഉടമകള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ എത്തിയത്. ജനവാസമേഖലക്കും പരിസ്ഥിതിലോല പ്രദേശത്തിനും 50 മീറ്റര്‍ പരിധിയില്‍ ക്വാറികള്‍ അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. 200 മീറ്റര്‍ പരിധി നിര്‍ബന്ധമാക്കിയാല്‍ അത് കരിങ്കല്ലിന്‍റെ ലഭ്യതയെ പ്രതികൂലമായി ബാധിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും. ക്വാറികള്‍ക്ക് നിയമപ്രകാരം ദൂരപരിധി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം അട്ടിമറിക്കുന്നതാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഇതിനുള്ള അധികാരം ഹരിത ട്രൈബ്യൂണലിന് ഇല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ പറയുന്നു.

നിലവില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതോടെ ഹരിത ട്രൈബ്യൂണല്‍ ക്വാറികള്‍ക്ക് നിശ്ചയിച്ച100 മുതല്‍ 200 മീറ്റര്‍ പരിധിയാണ് തല്‍ക്കാലത്തേക്കെങ്കിലും പ്രാബല്യത്തിലുള്ളത്. സെപ്റ്റംബര്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടണോ എന്നതില്‍ ക്വാറി ഉടമകളും സര്‍ക്കാരും സുപ്രീംകോടതിയില്‍ നിന്ന് വ്യക്തത തേടും.