കാഞ്ഞിരപ്പള്ളി വേദനിക്കുന്ന സഹോദരങ്ങളുമായി തനിക്കുള്ളത് പങ്കുവയ്ക്കുന്നത് ക്രിസ്ത്യാനിയുടെ മുഖമുദ്രയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. 2022 ഒക്ടോബർ മാസം കാഞ്ഞിരപ്പള്ളി രൂപ തയുൾപ്പെടുന്ന ഭൂപ്രദേശങ്ങളായ കൊക്കയാർ, പെരുവന്താനം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, ചിറക്കടവ് പഞ്ചായത്തുകളിലായി പ്രളയ ദുരിതത്തിലും മണ്ണിടിച്ചിലിലും വീട് നഷ്ടപ്പെട്ടവർക്കായി കാത്തിരപ്പള്ളി രൂപത റെയിൻബോ പദ്ധതിയിൽ നിർമിച്ച 45 ഭവനങ്ങളുടെ പ്രതികാത്മക സമർപ്പണം രൂപതയിലെ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേയും പ്രതിനിധികളുടെ സംഗമത്തോടനുന്ധിച്ച് പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . പങ്കുവയ്ക്കുന്നത് ക്രിസ്തീയതയുടെ ഭാവമാണെന്നും ഔദാര്യമല്ലെന്നും മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു.
അർഹതപ്പെട്ട സഹോദരങ്ങൾക്ക് നൽകുന്നതിന്റെ പേരിൽ അഭിമാനിക്കുന്നതിനപ്പുറം പങ്ക് വച്ചതിന്റെ സംതൃപ്തിയാണ് നമുക്കുണ്ടാവേണ്ടതെന്ന് അധ്യക്ഷപ്രസംഗത്തിൽ കാത്തിരപ്പള്ളി രൂപതാധ്യക്ഷൻ മാർ പുളിക്കൽ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രളയം നാംവിതച്ച പ്രദേശങ്ങളിൽ ആശ്വാസമാകുവാൻ കാഞ്ഞിരപ്പള്ളി രൂപത ആരംഭിച്ച പ്രളയ ദുരിതാശ്വാസ പദ്ധതിയായ റെയിൻബോ പദ്ധതിയിലെ ഭൂനിധി ഉൾപ്പെടെയുള്ള പദ്ധതികളിൽ ലഭിച്ച 20 സ്ഥലങ്ങളിലായാണ് 45 ഭവനങ്ങൾ നിർമിച്ച് നല്കി സർവ്വതും നഷ്ടപ്പെട്ടവർക്ക് കരുതലിന്റെ കരം നീട്ടുന്നത്. സൗജന്യമായി ഭൂമി നല്കുവാൻ സന്മസ്സായ നിരവധി ആളുകളാണ് വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി ദൂനിധി പദ്ധതിയിൽ സ്ഥലം സംഭാവന ചെയ്തത്. ഏതാനും സെന്റുകൾ മാത്രം ഭൂമിയുള്ളവരുൾപ്പെടെ ഭൂനിധി പദ്ധതിയിൽ സ്ഥലം സംഭാവന നൽകിയിട്ടുണ്ട്.
പ്രളയാനന്തരം അടിയന്തരാവശ്യങ്ങളായ ഭക്ഷണവും വസ്ത്രവും താമസവും ഒരുക്കി ആരംഭിച്ച പദ്ധതി വഴിയായി സാരമായ കേടുപാടുകൾ സംഭവിച്ച നിരവധി ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾ, ചികിത്സ സഹായം, അർഹതപ്പെട്ടവർക്ക് രൂപതയുടെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ ഗതാഗതസൗകര്യമൊരുക്കൽ, നാശനഷ്ടം സംഭവിച്ച കുടിവെള്ള പദ്ധതികളുടെ പുനരുദ്ധാരണം, പ്രളയദുരിതത്തിൽ പഠനം തുടരാനാവാത്ത വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുൾപ്പെടെ സാമ്പത്തിക സഹായം, നിരവധി കുടുംബങ്ങളിൽ പതിനായിരം രൂപ വില വരുന്ന ഗൃഹോപകരണ കിറ്റുകൾ, അർഹരായ കുടുംബങ്ങൾക്ക് മൂന്നു മാസത്തേക്ക് ഉപജീവന സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ റെയിൻബോ പദ്ധതിയിൽ പൂർത്തിയായി. രൂപതയിലെ എല്ലാ ഇടവകകളിലെയും വിശ്വാസി സമൂഹവും സന്യാസി സമൂഹങ്ങളും രൂപതയിലെ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും രൂപതയുടെ സാമൂഹികസേവന വിഭാഗങ്ങളായ പി ഡി എസ്, എം ഡി എസ് എം എം റ്റി ആശുപത്രി, മരിയൻ കോളേജ്, അമൽ ജ്യോതി കോളേജ് ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ഉദാരമതികൾ എന്നിവർ കൈകോർത്തപ്പോൾ റെയിൻബോ പദ്ധതി യാഥാർഥ്യമായി.
ഭവനങ്ങളുടെ നിർമ്മാണ മേൽനോട്ടം നിർവഹിച്ച് പ്ലാൻ തയ്യാറാക്കിയത് കൂവപ്പള്ളി അമൽ ജ്യോതി കോളേജ് സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റാണ്. പദ്ധതിയുടെ നടത്തിപ്പിന് വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലിന്റെ നേതൃത്വത്തിൽ പത്തംഗ കമ്മിറ്റി പ്രവർത്തിക്കുന്നു. കപ്പാട് ശിവാനി കൺസ്ട്രക്ഷൻസിനെയാണ് നിർമ്മാണച്ചുമതല എൽപ്പിച്ചിരിക്കുന്നത്.
ഫാ. ഫിലിപ്പ് തടത്തിൽ, ഫാ. തോമസ് മറ്റമുണ്ടയിൽ, ഫാ. റോയി വടക്കേൽ, ഫാ. തോമസ് കുന്നത്തു പുരയിടം, ഫാ. തോമസ് നല്ലൂർകാലായിപറമ്പിൽ, ഫാ. വർഗ്ഗീസ് കൊച്ചുപുരയ്ക്കൽ, ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ, അഡ്വ സോണി പുരയിടത്തിൽ എന്നിവർ അംഗങ്ങളായിരുന്ന റെയിൻബോ കമ്മറ്റിയിൽ ഫാ. ജോർജ് തെരുവുംകുന്നേൽനിർമ്മാണ കോഡിനേറ്ററും ഫാ. സ്റ്റാൻലി പുള്ളോലിക്കൽ ജനറൽ കോഡിനേറ്ററുമായി പ്രവർത്തിക്കുന്നു.


