ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്‍ഭവനിലെത്തി

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്‍ഭവനിലെത്തി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണ്ണായകമാണ്.

ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞെന്ന് കരിതുന്നില്ലെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഓര്‍ഡിനന്‍സ് കാണാതെ ഒപ്പിടില്ലെന്ന് പറയുന്നത് മുന്‍വിധിയാണ്. ഭരണഘടന അനുസരിച്ച്‌ മാത്രമേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിദ്യാഭ്യാസ മേഖലക്ക് ഗവര്‍ണര്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ ഭരണപക്ഷത്തെ എതിര്‍ക്കുന്നത് ഗവര്‍ണറാണ്. ഗവര്‍ണര്‍ വിവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് മര്യാദയെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്‍റെ പ്രതികരണം. അതാണ് ജനാധിപത്യ മര്യാദ. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ അപ്പോള്‍ ആലോചിക്കാം. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ സര്‍ക്കാറിന് ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും ആര്‍. ബിന്ദു പറഞ്ഞു.

കേരളത്തിലെ പതിനാല് സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാന്‍ വേണ്ടിയുള്ള ഓര്‍ഡിനന്‍സിന് കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. മന്ത്രിസഭ ഓര്‍ഡിനന്‍സ് അംഗീകരിച്ച്‌ രണ്ട് ദിവസം കഴിഞ്ഞിട്ടും അത് രാജ്ഭവനിലേക്ക് അയക്കാതിരുന്നതോടെ പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഓര്‍ഡിനന്‍സില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയെന്നും നിയമസഭയില്‍ ബില്ലായി കൊണ്ടുവരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടു കൊണ്ടാണ് ഇന്ന് രാവിലെ രാജ്ഭവനിലേക്ക് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ അയച്ചത്. ഓര്‍ഡിനന്‍സില്‍ മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാര്‍ ഒപ്പിടാനുള്ളത് കൊണ്ടാണ് രാജ്ഭവനിലേക്ക് അയക്കാന്‍ വൈകിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ഡല്‍ഹിയിലേക്കു പോയ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന കാര്യം നിര്‍ണായകമാണ്.

സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണറോട് വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനത്തില്‍ തന്നെയാണ് സിപിഎം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവെച്ച്‌ നിയമസഭാ സമ്മേളനം നടത്തുന്നതിന് സര്‍ക്കാര്‍ നിയമവശങ്ങള്‍ പരിശോധിച്ച്‌ വരികയാണ്. പുതിയ വര്‍ഷത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം. തലേവര്‍ഷം ആരംഭിച്ച സമ്മേളനം പുതിയ വര്‍ഷത്തിലും തുടര്‍ന്നാല്‍ ഇത് തത്കാലത്തേക്ക് ഒഴിവാക്കാം. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത സര്‍ക്കാര്‍ കാണുന്നില്ല. അത് കൊണ്ട് നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.

ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭാസമ്മേളനം ചേരാനാണ് നീക്കം. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സമ്മേളനം 15ന് പിരിയാതെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച്‌ ക്രിസ്മസിന് ശേഷം വീണ്ടും ചേര്‍ന്ന് ജനുവരി വരെ തുടരാനാണ് ആലോചന. ഇതോടെ നയപ്രഖ്യാപന പ്രംസഗത്തില്‍ നിന്ന് ഗവര്‍ണറെ സര്‍ക്കാരിന് തത്കാലത്തേക്ക് ഒഴിവാക്കാന്‍ കഴിയും