കോവിഡിനെതിരെ ജാഗ്രത ശക്തമാക്കി കേന്ദ്രം; വിമാനത്താവളങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ പരിശോധിക്കും

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.

പരിശോധനകളില്‍ വീഴ്ചവരുത്തരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ രാജ്യത്തെ 19 ആശുപത്രികളില്‍ കേന്ദ്രസര്‍ക്കാര്‍ മോക്ഡ്രില്‍ നടത്തും.

കോവിഡിന്‍റെ പുതിയ വകഭേദം ആശങ്ക സൃഷ്ടിക്കുന്നുണ്ടെകിലും പേടിക്കേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിപ്പ്. കോവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ വാക്‌സിന്‍ കരുതല്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു.പല നഗരങ്ങളിലും പത്തിരട്ടിവരെയാണ് വര്‍ധന.

വാക്‌സിനേഷനും കോവിഡ് പരിശോധനയും കര്‍ശനമാക്കാനും ആശുപത്രികളിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വിദേശരാജ്യങ്ങളില്‍ നിന്ന് വിമാനത്താവളങ്ങളിലെത്തുന്ന രണ്ട് ശതമാനം യാത്രക്കാരിലാണ് റാന്‍ഡം സാമ്ബിള്‍ പരിശോധനയ്ക്ക് നടത്തുന്നത്. ചൈന,ജപ്പാന്‍,ദക്ഷിണകൊറിയ,ഹോങ് കോങ്, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളവരെ പരിശോധനാഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനിലേക്ക് മാറ്റും.