‘ശമ്ബളം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ’; കെഎസ്‌ആര്‍ടിസിക്ക് താക്കീത് നല്‍കി ഹൈക്കോടതി

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളാന്‍ പറഞ്ഞ് ഹൈക്കോടതി.

ബുധനാഴ്ച്ചയ്ക്കകം ശമ്ബളം നല്‍കാനായി നിര്‍ദേശിച്ച്‌ കൊണ്ടായിരുന്നു ഹൈക്കോടതിയുടെ താക്കീത്. പത്താം തീയതിയായിട്ടും കെഎസ്‌ആര്‍ടിസിയില്‍ ഇതുവരെ ശമ്ബളം നല്‍കിയില്ല. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്ബളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.

അതേസമയം ബുധനാഴ്ച്ചയ്ക്കകം ശമ്ബളം നല്‍കുമെന്ന് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷത്തോളം വരുന്ന യാത്രക്കാരെ ബാധിക്കുമെന്ന് കെഎസ്‌ആര്‍ടിസി പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റു വഴി തേടുമെന്നായിരുന്നു കോടതിയുടെ മറുപടി.

ബജറ്റ് മാസത്തില്‍ ധനവകുപ്പ് കെഎസ്‌ആര്‍ടിസിക്ക് അനുവദിച്ചത് 30 കോടി മാത്രമാണ്. അതിനിടെ കെഎസ്‌ആര്‍ടിസിക്കുള്ള സര്‍ക്കാര്‍ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.