9 വര്‍ഷത്തിന് ശേഷം കേരളത്തില്‍ റോഡുകളുടെ വേഗപരിധി പുതുക്കി; ഇരുചക്രവാഹനങ്ങളുടെ വേഗത കുറച്ചു

സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു.

ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറക്കാൻ തീരുമാനിച്ചതാണ് പ്രധാന മാറ്റം. ജൂലൈ ഒന്ന് മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി പറഞ്ഞു.

ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.

2014ലാണ് നിലവിലുള്ള വേഗപരിധി നിശ്ചയിച്ചത്. ബുധനാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഗതാഗത മന്ത്രി ആന്റണി രാജു വേഗപരിധി പുതുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

വിവിധ വാഹനങ്ങള്‍ക്കുള്ള വേഗത പരിധി (കിലോമീറ്റര്‍/മണിക്കൂറില്‍), നിലവിലുള്ള പരിധി :
9 സീറ്റുകള്‍ വരെ ഉള്ള വാഹനങ്ങള്‍ക്ക്:
6-വരി ദേശീയ പാത: 110
4-വരി ദേശീയ പാത: 100 (90)
മറ്റ് ദേശീയ പാതകള്‍, എംസി റോഡ്, 4-വരി സംസ്ഥാന പാതകള്‍: 90 (85)
മറ്റ് സംസ്ഥാന റോഡുകള്‍, പ്രധാന ജില്ലാ റോഡുകള്‍: 80 (80)
മറ്റ് റോഡുകള്‍: 70 (70)
കോര്‍പ്പറേഷൻ/മുനിസിപ്പാലിറ്റി പരിധിക്കുള്ളില്‍: 50 (50)

ലൈറ്റ്-മീഡിയം-ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്ക്, 9 പ്ലസ് സീറ്റുകള്‍:
6-വരി ദേശീയ പാത: 95
4-വരി ദേശീയ പാത: 90 (70)
മറ്റ് ദേശീയ പാതകള്‍, MC റോഡ്, 4-വരി സംസ്ഥാന പാതകള്‍: 85 (65)
മറ്റ് സംസ്ഥാന റോഡുകള്‍, പ്രധാന ജില്ലാ റോഡുകള്‍: 80 (65)
മറ്റ് റോഡുകള്‍: 60 (60)
കോര്‍പ്പറേഷൻ/മുനിസിപ്പാലിറ്റി പരിധിക്കുള്ളില്‍: 50 (50)

നേരിയ-ഇടത്തരം-ഭാരമുള്ള ചരക്ക് വാഹനങ്ങള്‍ക്ക്:
6-വരി/4-വരി ദേശീയ പാതകള്‍: 80 (70)
മറ്റ് ദേശീയ പാതകള്‍, 4-വരി സംസ്ഥാന പാതകള്‍: 70 (65)
മറ്റ് സംസ്ഥാന റോഡുകള്‍, പ്രധാന ജില്ലാ റോഡുകള്‍: 65 (60)
മറ്റ് റോഡുകള്‍: 60 (60)
കോര്‍പ്പറേഷൻ/മുനിസിപ്പാലിറ്റി പരിധിക്കുള്ളില്‍: 50 (50)