നിപ സമ്ബര്‍ക്കപ്പട്ടിക വലുതാവും, ഇന്ന് വൈറസ് സ്ഥിരീകരിച്ചയാള്‍ക്ക് ആദ്യ രോഗിയുമായി നേരിട്ട് സമ്ബര്‍ക്കം: ആരോഗ്യമന്ത്രി

നിപ സമ്ബര്‍ക്കപ്പട്ടിക വലുതാവും, ഇന്ന് വൈറസ് സ്ഥിരീകരിച്ചയാള്‍ക്ക് ആദ്യ രോഗിയുമായി നേരിട്ട് സമ്ബര്‍ക്കം: ആരോഗ്യമന്ത്രി.

രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പില്‍നിന്ന് വിട്ടുപോയ സ്ഥലങ്ങളുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. റൂട്ട് മാപ്പ് എല്ലായിടത്തും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആദ്യം നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകളെയും നിരീക്ഷിക്കും. അവര്‍ക്ക് ലക്ഷണങ്ങളില്ലെങ്കിലും സാമ്ബിളുകള്‍ പരിശോധിക്കുമെന്നും കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന സര്‍വകക്ഷി അവലോകനത്തിനുശേഷം മന്ത്രി പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ച മുപ്പത്തി ഒൻപതുകാരനായ ചെറുവണ്ണൂര്‍ സ്വദേശിക്ക് ആദ്യ വ്യക്തിയുമായി നേരിട്ട് സമ്ബര്‍ക്കമുണ്ടെന്ന് കണ്ടെത്തി. ആദ്യ വ്യക്തിയുണ്ടായിരുന്ന അതേസമയത്ത് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചയാളും ആശുപത്രിയിലുണ്ടായിരുന്നെന്നും ആരോഗ്യനില തൃപ്തികരമാണ്. വെന്റിലേറ്ററില്‍ തുടരുന്ന ഒന്‍പത് വയസ്സുകാരന്റെ ആരോഗ്യനിലയും തൃപ്തികരമാണ്.

നിരവധിപേരുടെ പരിശോധനാഫലം വരാനുണ്ട്

നിപ്പ പിടിപെട്ട് ആദ്യം മരിച്ച്‌ വ്യക്തിയില്‍നിന്നുമാണ് കൂടുതല്‍ പേര്‍ക്ക് നിപ വന്നതെന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോള്‍ നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശി ആദ്യ വ്യക്തി കിടന്ന വാര്‍ഡിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പിനായെത്തിയതായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നാല് പേരാണ് ഇപ്പോള്‍ നിപ ബാധിതരായി തുടരുന്നത്. നിരവധിപേരുടെ പരിശോധനാഫലം വരാനുണ്ട്. മരിച്ചവരുടെ സ്വദേശമായ മരുതോങ്കരയും മംഗലാടും കേന്ദ്രസംഘം സന്ദര്‍ശിക്കുന്നുണ്ട്,” മന്ത്രി പറഞ്ഞു.