പ്രതിബന്ധങ്ങള്‍ അതിജീവിച്ച് ഇറാഖിലെ 121 കുഞ്ഞുങ്ങളുടെ ആദ്യ കുര്‍ബാന സ്വീകരണം: ഊഴം കാത്ത് 400 പേര്‍

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്തപ്രഹരം ഏല്‍പ്പിച്ച ഇറാഖിലെ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ ആദ്യമായി ഈശോയേ സ്വീകരിച്ച് 121 കുഞ്ഞുങ്ങള്‍. പ്രതിബന്ധങ്ങള്‍ ഏറെയായിട്ടും ഐ‌എസ് കാലത്തെ പീഡനങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി ജീവന്‍ പണയംവെച്ചു നിലക്കൊണ്ട, തങ്ങളുടെ മാതാപിതാക്കളുടെ വിശ്വാസ തീക്ഷ്ണത അനുഭവിച്ചറിഞ്ഞ ഇറാഖിലെ കുഞ്ഞ് മാലാഖമാരുടെ ആദ്യ കുര്‍ബാന സ്വീകരണം ഇക്കഴിഞ്ഞ മെയ് 2നാണ് നടന്നത്.

കത്തീഡ്രൽ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷനിലെ ഇടവക വികാരി ഫാ. മജീദ് അട്ടല്ല പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് നേതൃത്വം നല്കി. ഇനി 400 പേർ കൂടി പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത് സന്തോഷവും ബലവും പ്രതീക്ഷയും പകരുന്നുവെന്നും അവര്‍ ഭാവി സഭയെ പ്രതിനിധീകരിക്കുന്നുവെന്നും ഫാ. മജീദ് കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ അധിനിവേശ കാലത്ത് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ മണി മന്ദിരം ഉള്‍പ്പെടെ നിരവധി ഭാഗങ്ങള്‍ നശിപ്പിച്ചിരിന്നു.