ഗാങ്ടോക്: സിക്കിമിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായ സൈനികരില്‍ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ 25 പേരുടെ മരണം സ്ഥിരീകരിച്ചു.
മരിച്ചവരില്‍ 15 പുരുഷന്മാരും ആറുപേര്‍ സ്ത്രീകളുമാണ്. 15 സൈനികരടക്കം 143 പേരെ ഇനിയും കണ്ടെത്താനുണ്ട്.
25,000 പേരെയാണ് പ്രളയം ബാധിച്ചതെന്ന് മുഖ്യമന്ത്രി പ്രേം സിങ് തമാങ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് നലുലക്ഷം രൂപവീതം ആശ്വാസധനം പ്രഖ്യാപിച്ചു. നാലു ജില്ലകളിലെ 26 ദുരിതാശ്വാസ ക്യാമ്ബുകളിലായി 7644 പേരാണുള്ളത്. പാക്യോങ് ജില്ലയിലെ റാംഗ്പോയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും സമിതി രൂപവത്കരിച്ച് വിശകലനം പൂര്‍ത്തിയാക്കിയശേഷമേ കൃത്യമായ വിവരങ്ങള്‍ അറിയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതത്തില്‍നിന്ന് 44.8 കോടി രൂപ മുൻകൂര്‍ തുകയായി സിക്കിമിന് നല്‍കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ അനുമതിനല്‍കി. നാശനഷ്ടങ്ങള്‍ വിലയിരുത്താൻ കേന്ദ്രസംഘം ഉടൻ സിക്കിമിലെത്തും. വടക്കൻ സിക്കിമിലെ ലെനാക് തടാകത്തിനടുത്ത് ബുധനാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തെത്തുടര്‍ന്നാണ് മിന്നല്‍പ്രളയമുണ്ടായത്.
കുടുങ്ങിക്കിടക്കുന്നത് 3000 പേര്‍
വടക്കൻ സിക്കിമിലെ ലാച്ചൻ, ലാചുങ് പ്രദേശങ്ങളില്‍ വിനോദസഞ്ചാരികളും ഡ്രൈവര്‍മാരും ഇരുചക്രവാഹനയാത്രികരും ഉള്‍പ്പെടെ 3000-ത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി ചീഫ് സെക്രട്ടറി വിജയ് ഭൂഷണ്‍ പഥക് പറഞ്ഞു. ഇവരെ കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഒഴിപ്പിക്കും.