തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ച്‌ കേന്ദ്രം, കേരളത്തിനും ലക്ഷദ്വീപിനും അവഗണന

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ പദ്ധതിയില്‍ അംഗങ്ങളായ കേരളത്തിനും ലക്ഷദ്വീപിനും അവഗണന. രണ്ടിടങ്ങളിലും വേതനം വര്‍ധിപ്പിച്ചില്ല. ഗ്രാമീണ വികസനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് മറ്റ് സംസ്ഥാനങ്ങളുടെ വേതനവര്‍ധനവിന്റെ കണക്കുകളുള്ളത്.

മേഘാലയിലാണ് ഏറ്റവും ഉയര്‍ന്ന വര്‍ധനവ്. 23 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2020-21ല്‍ 203 രൂപയായിരുന്നു വേതനം. 2021-2022ല്‍ ഇത് 236 രൂപയായി. അതേസമയം, കേരളത്തിലും ലക്ഷദ്വീപിലും വര്‍ധനവ് ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 20 രൂപ വര്‍ധിപ്പിച്ചതോടെയാണ് കേരളത്തില്‍ 291 രൂപ തൊഴിലുറപ്പ് വേതനമായി നിശ്ചയിച്ചത്.ലക്ഷദ്വീപില്‍ 266 രൂപ എന്നതാണ് ഗ്രാമീണ വികസന മന്ത്രാലയം നിശ്ചയിച്ച തുക. ഉപഭോക്തൃ വിലസൂചികയും വിലക്കയറ്റവും മറ്റും പരിശോധിച്ചാണ് വേതന വര്‍ധനവ് നിശ്ചയിക്കുന്നത്.

രാജസ്ഥാനില്‍ തൊഴിലുറപ്പ് വേതനത്തില്‍ വെറും ഒരു രൂപയുടെ വര്‍ധനവ് മാത്രമാണുണ്ടായത്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മൂന്ന് രൂപ വീതമാണ് വേതനം വര്‍ധിപ്പിച്ചിരുക്കുന്നത്. തമിഴ്‌നാട്ടിലെ വേതനത്തില്‍ 17 രൂപയുടേയും കര്‍ണാടകത്തില്‍ 14 രൂപയുടേയും വര്‍ധനവുണ്ടായി. ഹരിയാനയിലെ തൊഴിലുറപ്പ് വേതനം 309 രൂപയില്‍ നിന്ന് ഉയര്‍ത്തി 315 രൂപയാക്കി. പശ്ചിമ ബംഗാളില്‍ ഒന്‍പത് രൂപയുടെ വര്‍ധനവുമുണ്ടായി.

മഹാമാരിക്കുശേഷം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളുടെ ഏക പ്രതീക്ഷയായിരുന്നു തൊഴിലുറപ്പ് വേതന വര്‍ധനവ്. എന്നാല്‍ ഈ പ്രതീക്ഷയ്ക്ക് ഇപ്പോള്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 2020-2021 വര്‍ഷത്തേക്കാള്‍ വളരെ കുറഞ്ഞ വേതന വര്‍ധനവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Leave a Reply