മാനന്തവാടി എം.എല്‍.എയായ ഒ.ആർ. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മാനന്തവാടി എം.എല്‍.എയായ ഒ.ആർ. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ടികജാതി-പട്ടിക വർഗ ക്ഷേമമന്ത്രിയായി ചുമതലയേറ്റാണ് കേളു രണ്ടാംപിണറായി സർക്കാരിന്റെ ഭാഗമായത്.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആലത്തൂരില്‍ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. വയനാട്ടില്‍ നിന്ന് മന്ത്രിയാകുന്ന ആദ്യത്തെ സി.പി.എം ജനപ്രതിനിധിയാണ് കേളു. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സി.പി.എം മന്ത്രിയും.ഒ.ആര്‍. കേളു എം.എല്‍.എ.യുടെ പിതാവ് ഓലഞ്ചേരി രാമന്‍, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആര്‍. രവി (അച്ചപ്പന്‍), ഒ.ആര്‍. ലീല, ഒ.ആര്‍. ചന്ദ്രന്‍, മക്കളായ സി.കെ. മിഥുന, സി.കെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയല്‍ക്കാരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തിയിരുന്നില്ല. എന്നാല്‍ പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങും പ്രതിപക്ഷം ബഹിഷ്‍കരിച്ചിരുന്നു.